തിരുവനന്തപുരം: കേരളത്തിൽ ഈ മാസം 11 മുതൽ 17 വരെയുള്ള ആഴ്ചയിൽ പെയ്തത് ശരാശരിയെക്കാൾ 334 ശതമാനം അധികമഴ. ഏതാനും ദിവസംകൊണ്ട് വൻതോതിൽ മഴപെയ്യുന്ന പ്രതിഭാസം കേരളത്തിൽ ആവർത്തിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയായി ഇത് കണക്കാക്കാം.
ഈ ദിവസങ്ങളിൽ 36.8 മില്ലീമീറ്റർ പെയ്യേണ്ടിയിരുന്ന സ്ഥാനത്ത് പെയ്തത് 159.6 മില്ലീമീറ്റർ മഴ. ഒക്ടോബർ ഒന്നുമുതൽ നവംബർ 17 വരെയുള്ള ദിവസങ്ങളെടുത്താൽ പെയ്തത് 107 ശതമാനം അധിക മഴയും. തിങ്കളാഴ്ച മുതൽ അഞ്ചുദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണിത്.
അറബിക്കടലിൽ ശക്തമായ ന്യൂനമർദം നിലനിൽക്കുന്നു. കർണാടകത്തിനു സമീപം അന്തരീക്ഷച്ചുഴിയുമുണ്ട്. 23-നും 24-നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര ജില്ലകളിൽ ഓറഞ്ച് അലർട്ടിനു തുല്യമായ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
Discussion about this post