കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മൊഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. പിതാവിനോട് ക്ഷമ പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. കൂടാതെ പൊലീസില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
ആരോപണം ഉയര്‍ന്ന പശ്ചാത്താലത്തില്‍ സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്താനും തീരുമാനമായി. ആലുവ ഡിവൈഎസ്പി മോഫിയയുടെ ആത്മഹത്യ അന്വേഷിക്കുമെന്നാണ് പുതിയ വിവരം. ഇതിന് പുറമെ മോഫിയയുടെ ഭര്‍ത്താവിനെതിരെ കേസെടുക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടെ ആലുവ സിഐക്ക് എതിരെ നടപടിയെടുത്ത അധികൃതർ അദ്ദേഹത്തെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കി
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് യുവതി വിവാഹം കഴിച്ചത്. ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ യുവതി ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഒത്തുതീര്‍പ്പിനായി പൊലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. മടങ്ങിവന്നതിനു ശേഷമാണ് ജീവനൊടുക്കിയത്.
മൊഫിയയുടെ ആത്മഹത്യാ കുറിപ്പ് :
‘പപ്പാ സോറി, എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവന്‍ ശരിയല്ല. ഇവിടെ ജീവിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ശക്തിയില്ല. ഞാന്‍ മരിച്ചാല്‍ അവന്‍ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അയാള്‍ എന്നെ മാനസിക രോഗിയാക്കി മാറ്റി. ഇനി ഞാന്‍ എന്ത് ചെയ്താലും മാനസിക പ്രശ്‌നമെന്ന് പറയും. ഇനിയും അത് കേട്ടുനില്‍ക്കാന്‍ വയ്യ. ഒരുപാട് സഹിച്ചു. പടച്ചോന്‍ പോലും അവനോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാന്‍ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനല്‍സ് ആണ്. അവര്‍ക്ക് മാക്‌സിമം ശിക്ഷ കൊടുക്കണമെന്നതാണ് എന്റെ അവസാനത്തെ ആഗ്രഹം’.
Discussion about this post