മൂന്നു പതിറ്റാണ്ടു കാലം തമിഴ്നാട് രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായിരുന്ന വേദനിലയം. പുരട്ച്ചി തലൈവി, അമ്മ എന്ന് തമിഴ് ജനത ആദരവോടെയും, അല്പം സ്വാർത്ഥതയോടെയും വിളിച്ചിരുന്ന ജയലളിതയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നതിവിടെയാണ്.
രണ്ടുനില വീടിന്റെ പോർട്ടിക്കോയിൽ വന്നു ജയലളിത കൈവീശുമ്പോൾ പ്രത്യാരവം മുഴക്കാൻ നൂറു കണക്കിനു പ്രവർത്തകർ കാത്തിരുന്നു. അണ്ണാ ഡിഎംകെയുടെ വിജയ ദിവസങ്ങളിൽ ‘അമ്മ ദർശന’ത്തിനെത്തുന്നവരുടെ എണ്ണം ആയിരങ്ങളാകും,
തമിഴക രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തമായ മേൽവിലാസമായിരുന്നു പോയസ് ഗാർഡനിലെ വേദനിലയം. ഒപ്പം ചേർത്ത് നിർത്താവുന്ന മറ്റൊരു പേരുമുണ്ട്, ഗോപാലപുരത്തെ അഞ്ചുകം. അഞ്ചുകത്തിലിരുന്നു മുത്തുവേൽ കരുണാനിധിയും വേദനിലയത്തിലിരുന്നു ജയലളിതയും തമിഴ്നാട് രാഷ്ട്രീയത്തെ റിമോട്ട് കൺട്രോളിലെന്ന പോലെ നിയന്ത്രിച്ചു.
കുട്ടിക്കാലത്ത് തന്നെ പിതാവിനെ നഷ്ടമായ ജയലളിത വളർന്നത് മൈസൂരുവിൽ വീട്ടിൽ ബന്ധുക്കൾക്കൊപ്പമാണ്. തമിഴ് സിനിമയിൽ ചെറിയ അവസരങ്ങളുമായി അമ്മ വേദവല്ലി മദിരാശിയിലും. പത്താം ക്ലാസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ ജയലളിത എത്തിപ്പെട്ടതും സിനിമയുടെ തിളക്കത്തിലേക്കാണ്.
1961ൽ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച ജയ, അറുപതുകളുടെ അവസാനമായപ്പോഴേക്കും തമിഴ് സിനിമയിലെ തരംഗമായി. എം ജി ആറിന്റെ ഇദയക്കനിയായി. അക്കാലത്താണ്, ജയലളിതയുടെ കൂടി സമ്പാദ്യം ഉപയോഗിച്ച് അമ്മ പോയസ് ഗാർഡനിൽ വീടു വാങ്ങുന്നത്. 1967ൽ അതിന്റെ വില 1.32 ലക്ഷം. നിലവിൽ മതിപ്പു വില 100 കോടിയിലേറെ വരും.
അന്നത്തെ ചെറിയ വീട് പുതുക്കിപ്പണിത് ഗൃഹപ്രവേശം നടത്തിയത് 1972ൽ. അപ്പോഴേക്കും വേദവല്ലി നിത്യതയിലേക്കു മടങ്ങിയിരുന്നു. ജീവിതത്തിലെ പ്രചോദനമായിരുന്ന അമ്മയുടെ പേരാണു ജയ വീടിനു നൽകിയത്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിത നൽകിയ സത്യവാങ്മൂലത്തിൽ 118 കോടിയുടെ സ്വത്താണു കാണിച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ചെന്നൈ നഗരത്തിലെ വിഐപി ഇടമായ പോയസ് ഗാർഡനിൽ 24000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തലയുയർത്തി നിൽക്കുന്ന വേദനിലയം തന്നെ.
തിരഞ്ഞെടുപ്പു കാലത്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥിമോഹികളുടെ തിക്കും തിരക്കുമൊക്കെ റോയപ്പേട്ടയിലെ ഓഫിസിലായിരുന്നു. എന്നാൽ, നിർണായക തീരുമാനങ്ങളൊക്കെ വന്നത് വേദനിലയത്തിൽ നിന്ന്. രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരും ഹർകിഷൻ സിങ് സുർജിത് മുതൽ ജോർജ് ഫെർണാണ്ടസ് വരെയുള്ള രാഷ്ട്രീയ ചാണക്യന്മാരും പോയസ് ഗാർഡനിൽ വിരുന്നെത്തി.
1991ൽ ജയ ആദ്യ തവണ മുഖ്യമന്ത്രിയായപ്പോൾ ഔദ്യോഗിക വസതിയായി മറ്റൊരു വീടു നിർദേശിച്ചതാണ്. വളർച്ചയിലും തളർച്ചയിലും കൂടെ നിന്ന വേദനിലയം തന്നെ മതിയെന്നു ജയ തീരുമാനിച്ചു.
വേദനിലയത്തിലെ പ്രവേശനത്തിന് അനുമതി ലഭിക്കുന്നതിനനുസരിച്ചാണു നേതാക്കൾ ജയയുടെ തൃപ്തിയും അതൃപ്തിയും അളന്നിരുന്നതെന്ന സ്ഥിതി പോലുമുണ്ടായി. വീട്ടിനുള്ളിലേക്കു പ്രവേശനം നേടുന്നവർ, സ്വീകരണ മുറി വരെ പ്രവേശനമുള്ളവർ, ജയയുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭിക്കുന്നവർ എന്നിങ്ങനെയായിരുന്ന അതിന്റെ അളവുകോലുകൾ.
മൂന്നരപ്പതിറ്റാണ്ടിലധികം ജയലളിത വേദനിലയത്തിൽ താമസിച്ചു. രാജ്യത്തെ ഒട്ടേറെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കുവേദിയായി. വേദനിലയത്തിന്റെ മട്ടുപ്പാവിൽ നിന്ന് പുഞ്ചിരി തൂകി, രണ്ടുവിരലുകൾ ഉയർത്തിക്കാട്ടി അണികളെ അഭിസംബോധന ചെയ്യുന്ന ജയലളിതയുടെ ചിത്രം ആരും മറക്കില്ല. 1972-ൽ സഹോദരൻ ജയകുമാറിന്റെ വിവാഹം ജയലളിത നടത്തിയത് വേദനിലയത്തിൽ വെച്ചാണ്. ഈ വീട് ജയയുടെ സന്തോഷങ്ങളും, ദുഖങ്ങളും അറിഞ്ഞതാണ് .
നിയമസഭയിൽ ഏറെ സന്തോഷമുള്ള കാര്യങ്ങൾ നടന്നാൽ ജയ ഈ വീടിന്റെ സ്വീകരണ മുറിയിൽ ഇരുന്ന് വീട്ടിൽ ഉള്ളവരോട് ഇക്കാര്യങ്ങൾ പങ്ക് വച്ച ശേഷമാണ് കിടപ്പു മുറിയിലേക്ക് പോലും പോകുക . തമിഴ് സിനിമയിലെ മിന്നും നക്ഷത്രമായി മാറിയത്, എംജിആറിന്റെ പ്രിയപ്പെട്ട അമ്മുവായത്, പാർട്ടി പ്രചാരണ വിഭാഗം സെക്രട്ടറിയായി, എംപിയായി, പിന്നീട് അണികളുടെ പുരട്ച്ചി തലൈവിയായി മാറിയതെല്ലാം ഈ വീട്ടിൽ താമസിച്ചുകൊണ്ടാണ്.
2016 സെപ്റ്റംബറിൽ പനിയും നിർജലീകരണവും മൂലം അപ്പോളോ ആശുപത്രിയിലെത്തിക്കുന്നതുവരെ വേദനിലയത്തിന്റെ സർവാധികാരിയായിരുന്നു ജയലളിത. ആ യാത്ര ജയയുടെ അവസാന യാത്രയായി.
ജയയുടെ മരണശേഷം സഹോദരന്റെ മക്കളായ ദീപക്കും ദീപയുമാണു വേദനിലയത്തിന്റെ അവകാശികൾ. വേദനിലയത്തിൽ ഇപ്പോഴും ജയയുടെ ആത്മാവുണ്ടെന്ന തരത്തിലുള്ള വാർത്തകൾ ഇടയ്ക്ക് പുറത്ത് വന്നിരുന്നു. വേദനിലയത്തിലെ ജോലിക്കാരാണ് ജയയുടെ മുറിയുടെ വാതിൽ തനിയെ തുറക്കാറുണ്ടെന്നും ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാൽ ഇത്തരം കഥകൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല.
ആയിരം കോടിയിലധികം മതിപ്പുവിലയുള്ള സ്വത്തുക്കളുടെ ഉടമയായിരുന്നു ജയലളിത. കോടികൾ വിലമതിപ്പുള്ള എസ്റ്റേറ്റുകളും ബംഗ്ലാവുകളും ആഭരണങ്ങളുമുണ്ട്. വേദനിലയം കൂടാതെ ജയലളിതയ്ക്ക് പലയിടങ്ങളിൽ സ്വത്തുണ്ട്. കോത്തഗിരിയിൽ 900 ഏക്കർ സ്ഥലത്തുള്ള കോടനാട് എസ്റ്റേറ്റിന് 100 കോടി മതിപ്പുവിലവരുമെന്നാണ് കണക്കാക്കുന്നത്.
ചെന്നൈയ്ക്കടുത്ത ഒ.എം.ആർ. സിരുതാവൂരിൽ 67 ഏക്കറിൽ ബംഗ്ലാവുണ്ട്. ആന്ധ്രയിൽ രണ്ട് ഫാം ഹൗസുകളും ചെന്നൈയ്ക്കടുത്ത പയ്യാനൂരിൽ ബംഗ്ലാവുമുണ്ട്. കർണ്ണാടക കോടതി ലോക്കറിൽ 28 കിലോ സ്വർണമുണ്ട്. ഹൈദരാബാദിലും തമിഴ്‌നാട്ടിലുമുള്ള വസ്തുക്കൾക്ക് 1000 കോടിയോളം രൂപ മതിപ്പുവില വരുമെന്നാണ് കണക്കാക്കുന്നത്.
Discussion about this post