ജൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ നടക്കുന്ന കോലാഹലങ്ങളെയും ശ്രദ്ധ തിരിക്കലുകളെയും പൊളിച്ചടുക്കി സംവാദകൻ ശ്രീജിത്ത് പണിക്കർ. ജൻഡർ ന്യൂട്രൽ വേഷം ധരിച്ച ഒരു പെൺകുട്ടി മുടിക്കെട്ട്, ആഭരണങ്ങൾ, ആക്സസറികൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയിലൂടെ തന്റെ ജൻഡർ വെളിവാക്കുന്നു; പിന്നെ വസ്ത്രത്തിൽ മാത്രം ന്യൂട്രാലിറ്റി കാണിച്ചിട്ട് എന്ത് കാര്യമെന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു. ലിംഗപരമായ വിവേചനവും പക്ഷപാതവും ഇല്ലാതാക്കുക എന്നതാവണം ജൻഡർ ന്യൂട്രാലിറ്റിയുടെ ലക്ഷ്യം. അല്ലാതെ അതൊരിക്കലും ലിംഗനിരാസം ആവരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്ത് പണിക്കർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ബാലുശ്ശേരി സ്കൂളിനെ ജൻഡർ ന്യൂട്രൽ ആക്കിയെങ്കിൽ ഇന്നത്തെ ചർച്ചകളിൽ ആ സ്കൂളിലെ ആൺകുട്ടികളും ഉണ്ടാകേണ്ടതായിരുന്നില്ലേ? എന്നാൽ ചർച്ചകളിലും വാർത്തകളിലും നിറഞ്ഞത് മൊത്തം പെൺകുട്ടികൾ ആയിരുന്നില്ലേ? അതിനർത്ഥം ന്യൂട്രൽ ആക്കപ്പെട്ടത് പെൺവേഷമാണ് എന്നതാണ്. പരസ്യമായി മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിലും അവർ പറയാതെ പറഞ്ഞത് അതുമാത്രമാണ്.
സ്വന്തം ജൻഡർ ഏതെന്ന് അഭിമാനത്തോടെ പറയാൻ എന്തുകൊണ്ട് കുട്ടികളെ നാം പ്രാപ്തരാക്കുന്നില്ല? ഏതെങ്കിലും ഒരു ജൻഡർ കൂടുതൽ മികച്ചതോ കൂടുതൽ മോശമോ ആണോ? ലിംഗപരമായ വ്യത്യാസം തിരിച്ചറിയപ്പെടുന്ന പ്രായമാണ് സ്കൂൾ കാലഘട്ടം. തന്റെയും സഹപാഠികളുടെയും ജൻഡർ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന പാഠമാണ് കുട്ടികൾ പഠിക്കേണ്ടത്. അല്ലാതെ സ്ത്രീത്വം മോശമെന്നോ അത് പ്രദർശിപ്പിക്കാവുന്നതല്ലെന്നോ ആണിനെപ്പോലെ വേഷം ധരിച്ചാലേ ജൻഡർ ന്യൂട്രാലിറ്റി കൈവരൂവെന്നോ ചിന്തിക്കുന്നതാണ് തെറ്റ്. ചെറുതെങ്കിലും ഒരു വിഭാഗം കുട്ടികൾ ഈ പ്രായത്തിലാണ് തങ്ങളിലെ ലിംഗവ്യത്യാസം പോലും തിരിച്ചറിയുന്നത്. ആണിന്റെ ശരീരത്തിൽ പെണ്ണായും തിരിച്ചും കഴിയുന്നവർ. അവർ സ്വയം പറയുന്ന ഐഡന്റിറ്റിയിൽ അവരെക്കൂടി തുല്യരായി ഉൾക്കൊള്ളാനാണ് മറ്റുള്ളവർ പഠിക്കേണ്ടത്.
ജൻഡർ ന്യൂട്രൽ വേഷം ധരിച്ച ഒരു പെൺകുട്ടി മറ്റ് ഏതെല്ലാം മാർഗത്തിലൂടെ അവളുടെ ജെൻഡർ പ്രകടിപ്പിക്കും. മുടിക്കെട്ട്, ആഭരണങ്ങൾ, ആക്സസറികൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി എന്തെല്ലാം അവളുടെ ജൻഡർ വെളിവാക്കുന്നു? പിന്നെ വസ്ത്രത്തിൽ മാത്രം ന്യൂട്രാലിറ്റി കാണിച്ചിട്ട് എന്താണ് നേടുന്നത്?
അതു തന്നെയല്ല, പ്ലസ് ടു വരെ മതിയോ ഇത്തരം ജൻഡർ ന്യൂട്രാലിറ്റി? ജൻഡർ ന്യൂട്രാലിറ്റി എന്നത് സ്കൂൾ കുട്ടികൾക്ക് മാത്രമുള്ള കാര്യമല്ല. എല്ലാവരും ശീലിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ബാലുശ്ശേരി സ്കൂളിലെ ടീച്ചർമാർ ജൻഡർ ന്യൂട്രൽ വസ്ത്രം ധരിക്കാത്തത്? പ്ലസ് ടു കഴിഞ്ഞാൽ നിങ്ങൾക്ക് ജൻഡർ ന്യൂട്രൽ അല്ലാത്ത വസ്ത്രമാവാം എന്നതാണോ സന്ദേശം? എന്തുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടിയും ഈ വേഷം ശീലിക്കുന്നില്ല? ജൻഡർ ന്യൂട്രാലിറ്റി കേവലം ഒരു ഹയർ സെക്കന്ററി പഠനവിഷയം അല്ലല്ലോ.
അവനവന്റെ ലിംഗബോധവും അഭിരുചിയും പ്രകാരം ഇഷ്ടവസ്ത്രം തിരഞ്ഞെടുക്കാനാണ് കുട്ടികൾക്ക് അവസരം നൽകേണ്ടത്. യൂണിഫോമിലെ ടോപ്പിന്റെയും ബോട്ടത്തിന്റെയും നിറങ്ങളും പാറ്റേണുകളും കുട്ടികൾക്ക് കൊടുക്കൂ. അത് പ്രകാരമുള്ള ഇഷ്ടവസ്ത്രങ്ങൾ കുട്ടികൾ തിരഞ്ഞെടുക്കട്ടെ. പെൺകുട്ടികൾ താല്പര്യപ്രകാരം ഷർട്ടോ, പാന്റ്സോ, ചുരിദാറോ, ഷോർട്സോ എന്തു വേണമെങ്കിലും ധരിക്കട്ടെ. വിവിധ ദിവസങ്ങളിൽ താല്പര്യമനുസരിച്ച് മാറിമാറി ധരിക്കട്ടെ.
മറ്റു വസ്ത്രങ്ങളേക്കാൾ പാന്റ്സിന് സൗകര്യവും സുഖവും കൂടുതലാണ് എന്നാണ് ന്യായമെങ്കിൽ ആ വസ്ത്രത്തെ വിളിക്കേണ്ടത് കൺവീനിയൻസ് വെയർ എന്നാണ്, ജെൻഡർ ന്യൂട്രൽ വെയർ എന്നല്ല. രണ്ടും രണ്ടാണ്. ഷോർട്സിനോ മുണ്ടിനോ ഇതിലും സൗകര്യം കൂടിയേക്കും. എന്നുകരുതി അതും കൺവീനിയൻസ് വെയർ മാത്രമാണ് ആകുന്നത്. മുൻധാരണകളില്ലാതെ മാന്യമായ ഏത് വസ്ത്രവും ധരിക്കാൻ അനുവദിക്കുമ്പോൾ മാത്രം അത് ജെൻഡർ ന്യൂട്രാലിറ്റിയാകും.
ബാലുശ്ശേരി സ്കൂളിന്റെ പേര് ഇപ്പോഴും ബാലുശ്ശേരി ഗവണ്മെന്റ് ഗേൾസ് സ്കൂൾ എന്നാണ്. പേരിൽ പോലും ലിംഗപരമായ വ്യത്യാസം സൂക്ഷിക്കുന്ന, ഏതാനും ബാച്ചുകളിലൊഴികെ ഒരു ലിംഗത്തിലുള്ള ആൾക്കാർക്ക് മാത്രം വിദ്യാഭ്യാസം നൽകുന്ന ഇതുപോലുള്ള സ്കൂളുകളാണ് ആദ്യം മാറേണ്ടത്. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് പോലെ പെൺകുട്ടികൾക്ക് മാത്രമായ സ്കൂളുകളും ലൊയോള പോലെ ആൺകുട്ടികൾക്കു മാത്രമായ സ്കൂളുകളും നൽകുന്ന സന്ദേശം എന്താണ്? ഇവിടെ ഒരു ലിംഗത്തിനു മാത്രമേ പ്രവേശനമുള്ളൂ എന്നാണ്. അതിനർത്ഥം വിവേചനം ഉണ്ടെന്നാണ്. അവിടെയാണ് ജൻഡർ ന്യൂട്രാലിറ്റി ആരംഭിക്കേണ്ടത്.
കുട്ടികളെ അധ്യാപകർ ജഡ്ജ് ചെയ്യാതിരിക്കുക. അവർക്ക് ഇഷ്ടമുള്ള സീറ്റുകളിൽ ഇരുന്ന് പഠിക്കാൻ അനുവദിക്കുക. വ്യത്യസ്ത ലിംഗക്കാർ തമ്മിൽ സംസാരിക്കുന്നതിനെ തടയുന്ന രീതി അവസാനിപ്പിക്കുക. ഒരു ലിംഗത്തിനും അർഹമായതിൽ കൂടുതൽ പരിഗണന നൽകാതിരിക്കുക. അതാണ് ജെൻഡർ ന്യൂട്രാലിറ്റി.
മുൻപ് പറഞ്ഞതുപോലെ സ്വന്തം ശരീരത്തിൽ കാണുന്നതല്ല തന്റെ ലൈംഗികതയെന്ന് തിരിച്ചറിഞ്ഞ് മാനസിക പ്രയാസം അനുഭവിക്കാൻ വിടാതെ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള ലിംഗത്തിനു ചേരുന്നതെന്ന് തോന്നുന്ന വസ്ത്രം ധരിച്ച് സ്കൂളിൽ വരാൻ അവരെ അനുവദിക്കുക. അവരെ റാഗ് ചെയ്യാനോ ബുള്ളി ചെയ്യാനോ മറ്റുള്ളവരെ അനുവദിക്കാതെ ഒപ്പം കൂട്ടാൻ പ്രേരിപ്പിക്കുക. പെൺകുട്ടിയുടെ വേഷം ധരിച്ച് ശാരീരികമായി പെണ്ണല്ലാത്ത ഒരു കുട്ടിക്ക് ധൈര്യമായി സ്കൂളിൽ
വരാനുള്ള സാഹചര്യമൊരുക്കാൻ നിങ്ങൾക്ക് കഴിയുമോ? എന്നിട്ടു പറയുക, ഞങ്ങൾ ജെൻഡർ ന്യൂട്രാലിറ്റി കൈവരിച്ചെന്ന്.
വസ്ത്രത്തിൽ മാത്രം കുട്ടികൾ ഒരുപോലെ ഇരുന്നാൽ ജൻഡർ ന്യൂട്രാലിറ്റി വരില്ല. അത് എല്ലാവർക്കും ഇടാവുന്ന യൂണിസെക്സ് ചെരുപ്പോ എല്ലാവർക്കും കെട്ടാവുന്ന യൂണിസെക്സ് വാച്ചോ പോലെയേ ഉള്ളെന്നും മനസ്സിലാക്കുക.
ലിംഗവിവേചനമില്ലാതെ എല്ലാ സ്കൂളുകളും എല്ലാവർക്കുമായി തുറന്നുകൊടുക്കൂ. കുട്ടികളെ സ്വതന്ത്രരായി വിടൂ.
https://www.facebook.com/panickar.sreejith/posts/4740194222667282
Discussion about this post