കോഴിക്കോട്: മുസ്ലീം ലീഗ് പച്ചയായ വർഗീയത പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗ് മുഹമ്മദലി ജിന്നയുടെ ലീഗിന് സമാനമാണെന്ന് കോടിയേരി പറഞ്ഞു. 1906 ഡിസംബറിൽ ധാക്കയിൽ രൂപംകൊണ്ട, ഇന്ത്യാ വിഭജനത്തിന് നിലകൊണ്ട മുസ്ലീം ലീഗിന്‍റെ വഴി തീവ്ര വർഗീയതയുടേതായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലിം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പിന്നീട് ഉയർത്തി. ബംഗാളിൽ സായുധരായ മുസ്ലിം യുവാക്കൾ അക്രമസമരത്തിന് ഇറങ്ങിയപ്പോൾ 1946ൽ ലീഗ് പ്രതിനിധിയായ ബംഗാൾ മുഖ്യമന്ത്രി സുഹ്രാവർദി അക്രമം അമർച്ച ചെയ്യാൻ പൊലീസിനെയോ സൈന്യത്തെയോ നിയോഗിച്ചില്ല. അതിന്‍റെകൂടി ഫലമായി ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചു. അന്നത്തെ അക്രമശൈലി മറ്റൊരു രൂപത്തിൽ കേരളത്തിൽ അരങ്ങേറുന്നതിനാണ് മുസ്ലീം ലീഗ് കോഴിക്കോട്ട് പ്രകോപനപരമായ റാലി നടത്തുകയും അതിൽ പച്ചയായി വർഗീയത വിളമ്പുകയും ചെയ്തതെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ഇടക്കും മുറക്കും ലഭിക്കുന്ന അധികാരം ഉപയോഗിച്ചു നടത്തുന്ന അഴിമതിയുടെ ബലത്തിലാണ് മുസ്ലീം ലീഗ് ദേശീയ തലത്തിൽ പിടിച്ചു നിന്നത്. ഇക്കൂട്ടർ അകപ്പെട്ടിരിക്കുന്ന വാരിക്കുഴിയിൽ നിന്നും കരകയറാൻ മാർഗം കാണാതെ ഉഴലുകയാണ്. ഇതിനു മധ്യേ അവർ കണ്ടെത്തിയിരിക്കുന്ന പിടിവള്ളിയാകട്ടെ വർഗീയ രാഷ്ട്രീയത്തിലാണ്. രാഹുലും കൂട്ടരും ഹിന്ദുവികാരം ആളിക്കത്തിച്ചും ലീഗ് മുസ്ലിം വർഗീയത പടർത്തിയും നേട്ടമുണ്ടാക്കാമോ എന്ന പരീക്ഷണത്തിലാണ്.
ലീഗ് പച്ചയായ വർഗീയതയെ പുറത്തെടുത്തിരിക്കുന്നതിന് തെളിവാണ് വഖഫ് ബോർഡ് നിയമനത്തിന്‍റെ പേരുപറഞ്ഞ് നടത്തിയ സർക്കാർ വിരുദ്ധ പ്രകടനവും സമ്മേളനവുമെന്നും കോടിയേരി ആരോപിച്ചു.
Discussion about this post