ഡൽഹി: വിവാഹ പ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധ നിലപാട് പിന്തുടർന്ന് സിപിഎം. വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നായിരുന്നു സിപിഎം നേതാവ് ബൃന്ദാ കാരാട്ടിന്റെ പ്രതികരണം. വിവാഹ പ്രായം 21 ആക്കുന്നതിൽ ഒരു തരത്തിലുള്ള യുക്തിയുമില്ലെന്നാണ് ബൃന്ദാ കാരാട്ട് പറഞ്ഞത്.
വിവാഹപ്രായം ഉയർത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ നടപടിയെ വിമര്‍ശിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തുവന്നിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് കാരണമാകും എന്നാണ് മഹിളാ അസോസിയേഷന്റെ വിചിത്രവാദം. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടിയുടെ നിലപാട് അവര്‍ വ്യക്തമാക്കിയത്.
നേരത്തെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ ശക്തമായ എതിർപ്പുമായി മുസ്ലീം ലീഗും രംഗത്ത് വന്നിരുന്നു. വിവാഹപ്രായം കൂട്ടുന്നതിൽ യുക്തിയില്ലെന്നായിരുന്നു ലീഗിന്റെ പ്രതികരണം. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കമാണെന്നുമാണ് ലീഗിന്റെ ആരോപണം.










