ഒരു ദിവസത്തെ വരുമാനം 449 കോടിരൂപ, ഞെട്ടണ്ട പറഞ്ഞു വരുന്നത് ശതകോടീശ്വരനായ ഗൗതം അദാനിയുടെ ഒരു ദിവസത്തെ വരുമാനത്തെ കുറിച്ചാണ്. കഴിഞ്ഞ വർഷത്തെ അദ്ദേഹത്തിന്റെ ഒരു ദിവസത്തെ വരുമാനമാണ് 449 കോടി രൂപ.
1962 ൽ അഹമ്മദാബാദിലാണ് ഗൗതം ശാന്തിലാൽ അദാനിയുടെ ജനനം. ടെക്‌സ്‌റ്റൈല്‍ ബിസിനസ് കുടുംബത്തിലാണ് ഗൗതം അദാനി ജനിച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ അദാനി ഗുജറാത്തിലെ കണ്ട്‌ല തുറമുഖം സന്ദര്‍ശിച്ചു. ഏതൊരു കുട്ടിയേയും പോലെ അദ്ദേഹവും സ്വപ്നം കണ്ടു, വലുതായാൽ സ്വന്തമായി തുറമുഖം വേണമെന്ന്. എന്നാൽ ആ സ്വപ്നം കണ്ട് അത് ഉപേക്ഷിച്ചു കളയുകയായിരുന്നില്ല, അന്നുമുതല്‍ അദ്ദേഹം തന്റെ സ്വപ്‌നങ്ങളെ പിന്തുടരുകയും ചെയ്തു.
അഹമ്മദാബാദിലെ സിഎന്‍ വിദ്യാലയത്തിന്റെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച വിദ്യാര്‍ഥിയാണു ഗൗതം അദാനി. പിന്നീട് മുംബൈയിലെ വജ്ര ബിസിനസിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. മൂന്നുവര്‍ഷത്തിനുള്ളില്‍ ബിസിനസിന്റെ എല്ലാ വശങ്ങളും പഠിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മുംബൈയില്‍ ഡയമണ്ട് ബ്രോക്കറായി പ്രവര്‍ത്തിച്ച ഗൗതം മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം രൂപ സമ്പാദിച്ചു.
കൽക്കരി കേന്ദ്രീകരിച്ചായിരുന്നു അദാനി തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഖനികൾ, തുറമുഖങ്ങൾ, ഊർജ്ജ നിലയങ്ങൾ എന്നിവയിൽ നിന്ന് വിമാനത്താവളങ്ങളിലേക്കും ഡാറ്റാ സെന്ററുകളിലേക്കും പ്രതിരോധ മേഖലകളിലേക്കും അദാനി തന്റെ മേഖല മാറ്റുകയ്യും ചെയ്യുന്നുണ്ടായിരുന്നു.
രണ്ട് വർഷത്തിനുള്ളിൽ, ഏഴ് വിമാനത്താവളങ്ങളുടെയും ഇന്ത്യയുടെ വിമാന ഗതാഗതത്തിന്റെ നാലിലൊന്ന് ഭാഗത്തിന്റെയും നിയന്ത്രണം അദാനി നേടി. 2025 ഓടെ തന്റെ പുനരുപയോഗ ഊർജ്ജ ശേഷി ഏകദേശം എട്ടിരട്ടിയായി ഉയർത്താനുള്ള പദ്ധതികളും അദ്ദേഹം അവതരിപ്പിച്ചു. ശ്രീലങ്കയിലെ ഒരു തുറമുഖ ടെർമിനൽ വികസിപ്പിക്കാനുള്ള കരാറും അദ്ദേഹം നേടിയിരുന്നു.
6,000 കോടി രൂപയുടെ ഉഡുപ്പി താപവൈദ്യുത നിലയത്തിന്റെ കരാര്‍ നേടിയത് നേട്ടമായി. 100 മണിക്കൂറിലാണ് ഇടപാട് പൂര്‍ത്തിയാക്കിയത്. 4620 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന താപവൈദ്യുത നിലയങ്ങളുടെ ഉടമസ്ഥരാണ് അദാനി ഗ്രൂപ്പ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉല്‍പാദകനും രാജ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ ഉല്‍പാദകനുമാണ് ഗൗതം അദാനി. അദാനി ഗ്രൂപ്പ് സംരംഭങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ മൂന്നു ശതമാനം അദാനി ഫൗണ്ടേഷനായി അദ്ദേഹം മാറ്റിവയ്ക്കുന്നു. അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിര്‍ സ്‌കൂളില്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു.
കൊറോണ രോഗികളെ സഹായിക്കാനായി ഈ സ്ക്കൂൾ കൊറോണ കെയർ സെന്ററാക്കി മാറ്റുകയാണ് ഇപ്പോൾ അദാനി ഫൗണ്ടേഷൻ. ചികിത്സയും ,മരുന്നുകളും , ഭക്ഷണവും രോഗികൾക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന തുറമുഖങ്ങളെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ബുദ്ധികേന്ദ്രം ഗൗതം അദാനിയാണ്.
1980 കളുടെ അവസാനത്തിൽ ഒരു ചരക്ക് വ്യാപാരിയായി ജീവിതം ആരംഭിച്ച അദാനി ഇപ്പോൾ ജാക്ക് മായേക്കാൾ സമ്പന്നനാണ്, 56 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്ന വ്യക്തിയാണ് അദാനി. ബ്ലൂംബെർഗ് സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ അംബാനിയേക്കാൾ 5 ബില്യൺ ഡോളർ കൂടുതലാണ് അദ്ദേഹം കഴിഞ്ഞ വർഷം സമ്പാദിച്ചത്.
അദാനിയുടെ ആഡംബര ജീവിതവും ആരെയും അമ്പരപ്പിക്കും. 400 കോടി രൂപയുടെ വീട്ടിൽ അദാനിയ്ക്കുള്ളത് മൂന്ന് ആഡംബര സ്വകാര്യ ജെറ്റുകളാണ്. ബോംബാർഡിയർ, ബീച്ച്ക്രാഫ്റ്റ്, ഹോക്കർ തുടങ്ങിയ വൻകിട എയര്‍ക്രാഫ്റ്റ് കമ്പനികളുടെ കോടികൾ വിലമതിക്കുന്ന ആഡംബര ബിസിനസ് ജെറ്റുകളാണ് ഇവര്‍ക്കുള്ളത്. ഈ ജെറ്റുകളിൽ എട്ടു മുതൽ, 50 യാത്രക്കാരെ വരെ വഹിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് അദാനി സാമ്രാജ്യത്തിൻെറ അധിപനായ ഗൗതം അദാനിയുടെ ഒരു ബംഗ്ലാവ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്ലാൻറ് ഗുജറാത്തിലെ റെസിഡൻഷ്യൽ പ്രോജക്ടുകളിലെ തന്നെ ഏറ്റവും വലിയ റൂഫ് ടോപ് പ്ലാൻ് ആണ്. 250 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം മേൽക്കൂരയിലൂടെ മാത്രം ഉത്പാദിപ്പിക്കുന്നത്. 456 ചതുരശ്ര അടിയിൽ 154 സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഗൗതം അദാനിയുടെ ആഡംബര കാർ ശേഖരം നിരവധി തവണ ചര്‍ച്ചയായിട്ടുണ്ട്. അഹമ്മദാബാദിലെ വീടിനോട് ചേര്‍ന്ന് ബിഎംഡബ്ല്യു 7 സീരീസും ഫെരാരി കാറുമൊക്കെ പ്രൗഡിയോടെ തല ഉയര്‍ത്തി നിൽക്കുന്നത് കൗതുകക്കാഴ്ചയാണ്.
ഇതൊക്കെയാണെങ്കിലും രണ്ട് തവണയാണ് അദാനി മരണത്തിൽ നിന്ന് രക്ഷപെട്ടത്. 1997ലാണ് അദാനിയെ തട്ടിക്കൊണ്ടു പോയത്. 1.5 മില്യൺ ഡോളർ (10.94 കോടി രൂപ) മോചനദ്രവ്യം നൽകിയാണ് അന്ന് അദാനിയെ വിട്ടയച്ചത്. എന്നാൽ ഇക്കാര്യം പരസ്യമാക്കാൻ അദാനി തയ്യാറായില്ല. ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് ഒരിക്കൽ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “രണ്ടോ മൂന്നോ” വളരെ നിർഭാഗ്യകരമായ സംഭവങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് ഇതെന്നും വ്യക്തമാക്കി. അദാനിയെ അധോലോക ഡോൺ ഫസൽ-ഉർ-റഹ്മാൻ എന്ന ‘ഫസ്ലു റഹ്മാൻ’ ആണ് തട്ടിക്കൊണ്ടുപോയത്.
2008 നവംബർ 26 ന് മുംബൈയിലെ താജ് ഹോട്ടലിൽ അദാനി അത്താഴം കഴിക്കുകയായിരുന്നു. ആ സമയത്താണ് പാകിസ്ഥാൻ തീവ്രവാദികൾ ഹോട്ടൽ ആക്രമിച്ചത്. ഹോട്ടലിനുള്ളിൽ 160 ഓളം പേർ ഉണ്ടായിരുന്നു. തോക്കുധാരികളെ കണ്ടയുടനെ ഹോട്ടൽ ജീവനക്കാർ അദാനി ഉൾപ്പെടെയുള്ള അതിഥികളെ ബേസ്മെന്റിലേക്ക് മാറ്റാൻ സഹായിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ബേസ്മെന്റിൽ ശ്വാസംമുട്ടലുണ്ടായപ്പോൾ അവരെ മുകളിലത്തെ നിലയിലെ താജ് ചേംബർ ഹാളിലേക്ക് മാറ്റി. കമാൻഡോകൾ തീവ്രവാദികളെ കീഴടക്കിയതിനെ തുടർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
Discussion about this post