എന്താണ് നാഗമാണിക്യം? ഐതീഹ്യങ്ങളിലും, പുരാണങ്ങളിലും തുടങ്ങി സിനിമകളിൽ വരെ കേൾക്കുന്ന അത്ഭുത ഫലസിദ്ധി നൽകുന്ന ഒന്ന് മാത്രമാണോ നാഗമാണിക്യം? ഈ കാലത്തും പലരും നാഗമാണിക്യത്തിനായി പണം നൽകി പറ്റിക്കപ്പെടാറുണ്ട്.
എന്നാല്‍ ഇതിനെ കുറിച്ച് വാദിക്കുന്ന രണ്ടു വിഭാഗം ആളുകളുണ്ട്. ചിലര്‍ പറയുന്നത് ഇതൊരു കെട്ടുകഥ മാത്രമാണെന്നാണ്. എന്നാല്‍ ചില ആളുകള്‍ പറയുന്നു നാഗമാണിക്യം എന്നത് ആകാശം പോലെ സത്യമാണ് എന്നും. കേരള സെക്രട്ടറിയേറ്റ് അടക്കമുള്ള 3700 ഏക്കർ ഭൂമിയുടെ അധിപരായിരുന്ന നാഗഞ്ചേരി മനയിൽ നാഗമാണിക്യം പോലെയുള്ള രത്‌നശേഖരം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
വിശിഷ്ടങ്ങളായ നാഗങ്ങളുടെ തലയിൽ അണിയുന്നതാണ് നാഗമാണിക്യമെന്നും വിശ്വാസമുണ്ട്. പാതാളത്തിലെ നാഗലോകത്തിലെ ഒൻപതു തരം നാഗങ്ങളുടെ തലയിൽ ഈ രത്നങ്ങൾ കാണപ്പെടുന്നതായി പുരാണങ്ങൾ ഉൽബോധിപ്പിക്കുന്നു.
ഈ ജാതി രത്നങ്ങൾ സൂക്ഷിക്കുന്ന നാഗങ്ങൾക്കും രത്നങ്ങൾക്കും ഒരേ നിറമാണെന്നും ആ രത്നങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ വെളിച്ചത്തിൽ ഇരുട്ടിലും നാഗങ്ങൾക്കു സഞ്ചരിക്കാൻ കഴിയും എന്നും പറയപ്പെടുന്നു. ഈ രത്നം തലയിലണിയുന്ന നാഗങ്ങൾ അപകട ഘട്ടത്തിൽ രത്നം വിഴുങ്ങുമെന്നും പറയപ്പെടുന്നു.
മൂർഖന്റെ വിഷം കാലാന്തരത്തിൽ ഉറഞ്ഞു കട്ടിയാകുന്നതാണ് നാഗമാണിക്യം എന്നതാണ് മറ്റൊരു വിശ്വാസം. ഈ രത്നം സർപ്പങ്ങൾ വായിലാണു സൂക്ഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
നാഗങ്ങൾ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങൾ വളരെ വിരളമായെങ്കിലും താഴെവെക്കാറുണ്ടെന്നും അങ്ങനെ വെക്കുന്ന തക്കത്തിന് അതിനെ എടുത്ത് ഒളിപ്പിച്ചാൽ, രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ആത്മഹത്യ ചെയ്യുന്നതിലൂടെ; രത്നം കൈക്കലാക്കാൻ ശ്രമിക്കുന്നവർക്ക് ഇതു സ്വന്തമാക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു. ഈ നാഗമാണിക്യം ഭാഗ്യം നല്‍കുകയും, സര്‍വ്വരോഗ സംഹാരിയായി മാറുകയും ചെയ്യും. മരണം ഇല്ലാതെ അനശ്വരമായി ജീവിക്കാനുള്ള മരുന്നും ഇതില്‍ ഉണ്ടെന്നാണ് പലരുടെയും വിശ്വാസം
നാഗമാണിക്യ തട്ടിപ്പിൽ കുടുങ്ങുന്നവർക്ക് മുന്നിൽ ഏജന്റുമാർ നിരത്തുന്ന ന്യായങ്ങൾ നിരവധിയാണ്- ഒരു ചെറിപ്പഴത്തിന്റെ അത്ര വലുപ്പം ഉള്ളതാണു മാണിക്യം. സെവൻസീസ് മീൻ ഗുളിക പോലെ തോന്നിക്കും. രാത്രി ഇതു ചുവന്നു തിളങ്ങും. രശ്മി പ്രസരിപ്പിക്കും. രശ്മിയുടെ നീളം, ശക്തി, പ്രഭ എന്നിവ അനുസരിച്ച് ഒരു കോടി മുതൽ 50 കോടി വരെയാണ് നാഗമാണിക്യത്തിന്റെ വില. വയനാട്, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലെ വനാന്തർഭാഗത്തു നിന്ന് ആദിവാസികളാണ് നാഗമാണിക്യം ശേഖരിച്ചു നഗരത്തിലെ രത്നവ്യാപാരികൾക്ക് എത്തിക്കുന്നതത്രേ– ഇതൊക്കെ കേട്ട് മാണിക്യം വാങ്ങാൻ പോയാൽ പണം പോയതു തന്നെ.
സത്യത്തിൽ പാമ്പിന്റെ വിഷസഞ്ചിയിലോ ഫണത്തിലോ വായ്ക്കകത്തോ ഒരു രത്നവും ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തെ ജെം ടെസ്റ്റിംഗ് ലാബുകൾക്ക് രണ്ട് ജന്തുജന്യരത്നങ്ങളെക്കുറിച്ച് അറിയാം– മുത്തും പവിഴവും. കൂടാതെ കോണിഫറസ് മരത്തിന്റെ കറ കാലപ്പഴക്കത്താൽ ഫോസിൽ രൂപം പ്രാപിക്കുന്ന അംബർ എന്ന സസ്യജന്യരത്നവും ഉണ്ട്. പക്ഷെ നാഗമാണിക്യം ഇന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല .
സിന്തറ്റിക് മാണിക്യം ഒരു ചെറിയ ജൂവൽ ബോക്സിൽ ഒരു എൽ ഇ ഡി ലൈറ്റ് സഹിതം സ്ഥാപിച്ച് ജൂവൽ ബോക്സ് അമർത്തുമ്പോൾ ലൈറ്റ് പ്രകാശിപ്പിക്കും വിധം സെറ്റ് ചെയ്ത് അരണ്ട വെളിച്ചത്തിൽ പ്രദർശിപ്പിച്ചാണു നാഗമാണിക്യത്തട്ടിപ്പു നടത്തുന്നത്. പലരും തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുമ്പോഴേ ധനവാനകാൻ പോയി ധനനഷ്ടം വന്ന കാര്യം പുറത്തറിയൂ.
Discussion about this post