തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും വെല്ലുവിളിച്ച് സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ തേർവാഴ്ച തുടരുന്നു. പോത്തന്‍കോട് അച്ഛനേയും മകളേയും മര്‍ദിച്ച ഗുണ്ടാസംഘം യാതൊരു കൂസലുമില്ലതെ മറ്റൊരു യുവാവിനേയും കൂട്ടുകാരേയും മര്‍ദിച്ച് അവശരാക്കി. ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കേളേജിൽ ചികിത്സയിലാണ്.
മര്‍ദിച്ചത് ഫൈസലും സംഘവുമാണെന്ന് മര്‍ദനമേറ്റ യുവാവും കൂട്ടുകാരും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പോത്തന്‍കോട് ജംഗ്ഷനില്‍ അച്ഛനും മകളും ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. ഇതിന് തൊട്ടുപിന്നാലെയാണ് ഗുണ്ടകള്‍ പോത്തന്‍കോടുള്ള ബാറിന് മുന്നിലെത്തി പ്രശ്‌നങ്ങളുണ്ടാക്കി യുവാവിനെ ആക്രമിച്ചത്.
രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. നാല് ബിയര്‍ കുപ്പി തലയില്‍ അടിച്ചുപൊട്ടിച്ച് അതിക്രൂരമായാണ് ഗുണ്ടാ സംഘം യുവാവിനെ ആക്രമിച്ചത്. ഇതിന് ശേഷം വാരിയെല്ലിന് താഴെ കുപ്പി കുത്തിയിറക്കുകയും ചെയ്തു.
ഗുണ്ടകൾ എന്തിനാണ് തങ്ങളെ മർദ്ദിച്ചതെന്ന് പോലും മനസ്സിലായില്ലെന്ന് മർദ്ദനമേറ്റ യുവാക്കൾ പറഞ്ഞു. ബിയര്‍ വാങ്ങി ഇറങ്ങിയപ്പോള്‍ പെട്ടെന്നൊരു കാര്‍ മുന്നില്‍ വന്നു നിന്നു. മൂന്ന് പേര്‍ കാറില്‍ നിന്നിറങ്ങി തങ്ങളുടെ കൈവശമുള്ള ബിയര്‍ പിടിച്ചു വാങ്ങി ഭിഷണിപ്പെടുത്തി. പ്രശ്‌നമുണ്ടാക്കാതെ വണ്ടിയെടുത്ത് പോകാന്‍ ഒരുങ്ങിയപ്പോള്‍ ഗുണ്ടാ സംഘം ബിയര്‍കുപ്പി വെച്ച് തന്റെ തലയ്ക്ക് അടിച്ചു. ഇതു ചോദിക്കാന്‍ ചെന്നപ്പോഴാണ് ചേട്ടനേയും ആക്രമിച്ചത്. സമീപമുള്ള ആളുകള്‍ ഇവിടേക്ക് വരാതിരിക്കാന്‍ റോഡില്‍ ബിയര്‍കുപ്പി എറിഞ്ഞു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് സംഘം ധൃതിയില്‍ കാര്‍ എടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നും യുവാക്കൾ പറയുന്നു.
സംഭവങ്ങൾ നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫൈസലിനെയും സംഘത്തെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നാട്ടിൽ ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിനും പൊലീസിനും എതിരെ ജനരോഷം ഉയരുകയാണ്.
Discussion about this post