പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. മറ്റന്നാൾ മുതൽ കരിമല വഴി തീർത്ഥാടകരെ പ്രവേശിപ്പിക്കും. ജനുവരി പതിനാലിനാണ് മകര വിളക്ക്.
മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന നാളെ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് ഭക്തരെ പ്രവേശിപ്പിക്കുക.
മകരവിളക്ക് കണക്കിലെടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മകര വിളക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post