തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരൻ വാങ്ങിയ മദ്യം ഒഴുക്കിക്കളയേണ്ടി വന്ന സംഭവത്തിൽ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് സര്‍ക്കാരിന്റെ നയമല്ല. ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാകും പോലീസിന്റെ ഇത്തരത്തിലുള്ള സമീപനമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് നടപടി എടുക്കട്ടെ എന്നും മന്ത്രി പറഞ്ഞിരുന്നു.
പുതുവർഷം ആഘോഷിക്കാൻ മദ്യവുമായി പോയ സ്റ്റീഫന്‍ ആസ് ബര്‍ഗിനെ ഇന്നലെയാണ് കേരള പൊലീസ് തടഞ്ഞത്. സ്റ്റീഫന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫന്‍ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീഫനോട് പറഞ്ഞു.
തുടർന്ന് സ്റ്റീഫന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുൾ ബോട്ടിലുകളും പൊട്ടിച്ച് ദ്യം പുറത്ത് കളഞ്ഞു. എന്നാല്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ മദ്യം കളയണ്ട ബില്‍ വാങ്ങിവന്നാല്‍ മതിയെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ബിവറേജില്‍ പോയി സ്റ്റീഫന്‍ ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.
കേരള പൊലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീഫന്‍ പറഞ്ഞു.
സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടതോടെ ഗ്രേഡ് എസ് ഐക്കെതിരെ നടപടിയും വന്നു. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post