ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയെ തോൽപ്പിക്കാൻ പ്രാപ്തരായ പാർട്ടികൾക്ക് പിന്തുണ നൽകാൻ സിപിഎം തീരുമാനം. ഇതിനായി കോൺഗ്രസിനെയും പ്രാദേശിക പാർട്ടികളെയും പിന്തുണയ്ക്കും. ബിജെപിയെ പരാജയപ്പെടുത്താൻ ആരുമായും സഹകരിക്കാമെന്ന പാർട്ടി കോൺഗ്രസ് തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്നും ഹൈദരാബാദിൽ സമാപിച്ച സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ തീരുമാനമായി.
പാർലമെന്ററി തർക്കങ്ങളിൽ സമയം പാഴാക്കുന്നതിനുപകരം വിപ്ലവപാത വീണ്ടെടുക്കാൻ വർഗ ഐക്യത്തിലൂന്നിയുള്ള പ്രക്ഷോഭങ്ങളുമായി പാർട്ടി മുന്നോട്ടുപോകണമെന്നും കരട് പ്രമേയത്തിൽ പറയുന്നു. വരാനിരിക്കുന്ന അഞ്ച് നിയമസഭാതിരഞ്ഞെടുപ്പുകളിൽ ആരെ പിന്തുണയ്ക്കുമെന്ന് അതതുസംസ്ഥാന സമിതികൾ തീരുമാനിക്കുമെന്ന് യോഗത്തിനുശേഷം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഉത്തർപ്രദേശിൽ ബി.ജെ.പി.യെ നേരിടാൻ ശേഷിയുള്ളത് സമാജ് വാദി പാർട്ടിക്കാണ് (എസ്.പി.). തിരഞ്ഞെടുപ്പിൽ സി.പി.എം എസ്.പി.യെ പിന്തുണയ്ക്കും.
കോൺഗ്രസ് ഭരണമുള്ള പഞ്ചാബിൽ ഏതുതരത്തിലുള്ള രാഷ്ട്രീയസഖ്യങ്ങളാണ് രൂപപ്പെടുന്നതെന്നുനോക്കി തീരുമാനമെടുക്കും. സി.പി.എമ്മും സി.പി.ഐ.യും തമ്മിൽ ഇക്കാര്യത്തിൽ ധാരണയായശേഷം ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കും. സംസ്ഥാനാടിസ്ഥാനത്തിൽമാത്രമേ തിരഞ്ഞെടുപ്പുസഖ്യങ്ങൾ തീരുമാനിക്കൂ.
ബി.ജെ.പി.ക്കെതിരേയുള്ള വോട്ടുകൾ പരമാവധി ഒന്നിപ്പിക്കുക എന്നതുമാത്രമാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് യെച്ചൂരി വ്യക്തമാക്കി. അസമിലും തമിഴ്‌നാട്ടിലുമൊക്കെ കോൺഗ്രസ് ഉൾപ്പെട്ട സഖ്യത്തെ സി.പി.എം. പിന്തുണച്ച കാര്യം യെച്ചൂരി ഓർമ്മിപ്പിച്ചു. ബിഹാറിൽ ബി.ജെ.പി.യെ നേരിടാൻ ആർ.ജെ.ഡി.ക്കും മഹാരാഷ്ട്രയിൽ എൻ.സി.പി.-ശിവസേനയ്ക്കുമാണ് ശേഷി. ഏതുപാർട്ടി ബി.ജെ.പി.വിരുദ്ധ നിലപാടെടുത്താലും സി.പി.എം. സ്വാഗതംചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
Discussion about this post