ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചിട്ടയായ നീക്കങ്ങളുമായി ബിജെപി. നാലു സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയും പഞ്ചാബിൽ കോൺഗ്രസിന്റെ പതനം ഉറപ്പ് വരുത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യം. കാർഷികനിയമങ്ങൾ പിൻവലിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ പതിന്മടങ്ങ് വർദ്ധിച്ചത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സാധ്യതകൾ നിർണയിക്കുന്നതാണ് ഇപ്പോൾ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിൽ മികച്ച വിജയത്തോടെ ബിജെപിക്ക് ഭരണം നിലനിർത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഞ്ചാബിൽ കോൺഗ്രസിനെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ കഴിയുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. മറ്റ് സംസ്ഥാനങ്ങളിൽ മാത്രമാണ് അവർക്ക് ബിജെപിയെ നേരിട്ട് എതിർക്കാൻ സാധ്യതയെങ്കിലും ഉള്ളത്. പ്രതിപക്ഷ നിരയിൽ തന്ത്രങ്ങൾ ഏകോപിപ്പിക്കാൻ പ്രാപ്തമായ നേതൃനിര ഇല്ല എന്നതാണ് പ്രധാന വെല്ലുവിളി. കോൺഗ്രസ് രഹിത പ്രതിപക്ഷം എന്ന മുദ്രാവാക്യമുയർത്തി മുന്നോട്ട് പോകുന്ന മമത ബാനർജിയുടെ നീക്കം പ്രതിപക്ഷത്തിന് നിർണായകമാണ്. ഇതിനെ അതിജീവിക്കണമെങ്കിൽ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കേണ്ടി വരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പ്രതിപക്ഷനിരയിൽ പ്രാദേശിക പാർട്ടികൾ കാര്യങ്ങൾ നിശ്ചയിക്കുന്ന സ്ഥിതി വരും. കോൺഗ്രസിനുള്ളിൽ രൂപംകൊണ്ടിരിക്കുന്ന പടലപ്പിണക്കങ്ങളും അവർക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.
Discussion about this post