ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്നോ ഗോരഖ്പൂരിൽ നിന്നോ മത്സരിച്ചേക്കുമെന്ന് സൂചന. അയോധ്യയിൽ നിന്നും യോഗി മത്സരിക്കാനാണ് കൂടുതൽ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ നിരീക്ഷിക്കുന്നു. അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വം കൈക്കൊള്ളും.
അഞ്ഞൂറ് വർഷം പഴക്കമുള്ള തർക്കം അവസാനിപ്പിച്ച് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീം കോടതി വിധി സമ്പാദിക്കുന്നതിൽ അക്ഷീണം പ്രയത്നിച്ച നേതാക്കളിൽ പ്രമുഖനാണ് യോഗി ആദിത്യനാഥ്. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ വോട്ടർമാർക്ക് ഏറെ പ്രിയങ്കരനാണ് അദ്ദേഹം. യോഗിയുടെ ഗോരക്ഷാനാഥ പീഠവുമായും അടുത്ത ബന്ധമുള്ള മണ്ഡലമാണ് അയോധ്യ. രാമക്ഷേത്ര നിർമ്മാണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത യോഗിയുടെ ഗുരുക്കന്മാരായ മഹന്ത് അവൈദ്യനാഥിന്റെയും മഹന്ത് ദിഗ്വിജയനാഥിന്റെയും ആസ്ഥാനവും കൂടിയാണ് അയോധ്യ. 1949ലെ രാമജന്മഭൂമി പ്രക്ഷോഭത്തിൽ നിർണായക പങ്ക് വഹിച്ച ആചാര്യനാണ് മഹന്ത് ദിഗ്വിജയ്നാഥ്.
അദ്ദേഹത്തിന്റെ ശിഷ്യനും യോഗി ആദിത്യനാഥിന്റെ ഗുരുവുമായ മഹന്ത് അവൈദ്യനാഥ് പിൽക്കാലത്ത് അയോധ്യ പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് കടന്നു വരികയും വിശ്വ ഹിന്ദു പരിഷത്തിന്റെ പിന്തുണയോടെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഉന്നത സമിതി അധ്യക്ഷനാകുകയും ചെയ്തു.
യോഗി അയോധ്യയിൽ നിന്നും മത്സരിക്കുകയാണെങ്കിൽ ചരിത്ര വിജയം നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അയോധ്യക്ക് ശേഷം യോഗിക്ക് പ്രിയപ്പെട്ട മണ്ഡലമാണ് ജന്മനാടായ ഗോരഖ്പൂർ. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയ ശേഷം ഇരു മണ്ഡലങ്ങളിലും വലിയ വികസന പ്രവർത്തനങ്ങളാണ് കേന്ദ്ര പിന്തുണയോടെ നടത്തിയിരിക്കുന്നത്. റോഡ് വികസനം, നഗര വികസനം എന്നിവയിൽ വലിയ ശ്രദ്ധയോടെയുള്ള യോഗിയുടെ പ്രവർത്തനങ്ങൾ ബിജെപിക്ക് മുതൽക്കൂട്ടാണ്. ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതിനും വ്ലിയ സ്വീകാര്യതയാണ് യോഗിക്ക് ലഭിച്ചത്.











