ഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സമാജ് വാദി പാർട്ടി തലവൻ മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ സഹോദര പത്നിയുമായ അപർണ യാദവ് ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ എല്ലാ കാലത്തും താൻ ആകൃഷ്ട ആയിരുന്നുവെന്ന് സാമൂഹ്യ പ്രവർത്തക കൂടിയായ അപർണ പറഞ്ഞു. രാഷ്ട്രീയം കുടുംബത്തിന് വേണ്ടി സമ്പാദിക്കലല്ലെന്നും രാഷ്ട്രത്തിന് വേണ്ടിയുള്ള സമർപ്പണമാണെന്നും അവർ പറഞ്ഞു. അതിനായാണ് താൻ ബിജെപിയിൽ വന്നിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപിയുടെ ആശയങ്ങളും അവർ കൊണ്ടു വരുന്ന ക്ഷേമ പദ്ധതികളും അതുല്യമാണ്. അവയ്ക്ക് വേണ്ടി പൂർണ്ണ സമർപ്പണത്തോടെ പ്രവർത്തിക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നും അപർണ യാദവ് വ്യക്തമാക്കി.
അപർണയുടെ ബിജെപി പ്രവേശനത്തോടെ രാഷ്ട്രീയത്തിലും കുടുംബത്തിലും അഖിലേഷ് യാദവ് വട്ടപ്പൂജ്യമായെന്ന് ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് മൗര്യ അഭിപ്രായപ്പെട്ടു. തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് അപർണ രാഷ്ട്രീയ നയം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ സാമൂഹ്യ സേവന രംഗത്ത് പ്രശസ്തയാണ് മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീക് യാദവും 32കാരിയായ ഭാര്യ അപർണ യാദവും. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും പരമാവധി അകലം പാലിച്ചു കഴിയുന്നവരാണ് ഇരുവരും. ‘ബി അവെയർ‘ എന്ന പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഇവർ ഒരു പുനരധിവാസ കേന്ദ്രം നടത്തുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിട്ടുവീഴ്ച ഇല്ലാത്ത നയങ്ങൾ ഉത്തർ പ്രദേശിൽ കൊണ്ടു വന്ന വികസനം കണ്ണുള്ളവർക്ക് കാണാൻ സാധിക്കും എന്ന അപർണ യാദവിന്റെ പരാമർശം നേരത്തെ വാർത്തയായിരുന്നു.
Discussion about this post