തൃശൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശൂരിൽ സിപിഎം ജില്ലാ സമ്മേളനം നടത്താൻ അനുമതി നൽകിയ കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് നടുറോഡിൽ ‘കാരണഭൂതൻ‘ തിരുവാതിരയുമായി കെ എസ് യുവിന്റെ വേറിട്ട പ്രതിഷേധം.
കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളെ എകെജി സെന്ററില്‍ നിന്നുള്ള ഉത്തരവിനനുസൃതമായി പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയെന്ന് കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. കെഎസ്‌യു തൃശൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ തിരുവാതിര. വിവാദമായ പാറശ്ശാല തിരുവാതിര കളിയുടെ വരികൾക്കൊപ്പം ആൺകുട്ടികളാണ് തിരുവാതിരക്ക് ചുവട് വെച്ചത്.
അതേസമയം കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി വെക്കാൻ പാർട്ടി തീരുമാനിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
കൊവിഡ് വ്യാപനം കുതിച്ചുയർന്നപ്പോഴും സമ്മേളനങ്ങൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം. ഇതോടെ കാസർകോട് സമ്മേളനം കോടതിയിലെത്തി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് കാസർകോട് സമ്മേളനം സിപിഎമ്മിന് അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
Discussion about this post