തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അത്യാവശ്യ യാത്രകള്‍ക്ക് ഇറങ്ങുന്നവര്‍ കൈയ്യിൽ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനൻസ് പ്രകാരം കേസെടുക്കാനാണ് തീരുമാനം.
എന്നാൽ അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനു തടസ്സമുണ്ടാകില്ല. ഇന്ന് കര്‍ശനമായയ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും അനാവശ്യ യാത്രകള്‍ നടത്തരുതെന്നും പോലീസ് അറിയിച്ചു. വാക്സിനേഷനു വേണ്ടിയും ചികിത്സയ്ക്കു വേണ്ടിയും ആശുപത്രികളിലേയ്ക്ക് പോകുന്നതിനു തടസ്സമില്ല. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
പലചരക്ക് കടകള്‍, പഴം, പച്ചക്കറി, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകള്‍ക്കും ഇത്രയും സമയം തുറന്നു പ്രവര്‍ത്തിക്കാം. എന്നാൽ ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. പാഴ്സസലുകള്‍ക്കും ഓൺലൈൻ ഡെലിവറിയ്ക്കും മാത്രമാണ് അനുമതിയുള്ളത്. ഭക്ഷണസാധനങ്ങള്‍ തൊട്ടടുത്തുള്ള കടകളിൽ നിന്നു വാങ്ങണമെന്നും പോലീസ് നിർദേശിക്കുന്നു.
മരുന്നുകടകള്‍, ആംബുലൻസുകള്‍, മാധ്യമസ്ഥാപനങ്ങള്‍, ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. അവശ്യ സര്‍വീസ് ജീവനക്കാര്‍ പുറത്തിറങ്ങുമ്പോള്‍ തിരിച്ചറിയൽ കാര്‍ഡ് കരുതിയാൽ മതിയാകും. ശുചീകരണ തൊഴിലാളികള്‍ക്കും ജോലി ചെയ്യാൻ അനുമതിയുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. ഐടി, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ കുറഞ്ഞ ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കണം.
പരീക്ഷകള്‍ക്കായി യാത്ര ചെയ്യുന്നവര്‍ ഇത് തെളിയിക്കുന്ന ഹാള്‍ ടിക്കറ്റോ തിരിച്ചറിയൽ കാര്‍ഡോ കൈയ്യിൽ കരുതണമെന്ന് പോലീസ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ തുറന്നു പ്രവര്‍ത്തിക്കാൻ വര്‍ക്ക് ഷോപ്പുകള്‍ക്കും അനുമതിയുണ്ട്.
ട്രെയിനുകള്‍ക്കും ദീര്‍ഘദൂര ബസുകള്‍ക്കും മുടക്കമുണ്ടാകില്ല. ആശുപത്രികള്‍, റെയിൽവേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്കും മറ്റു പ്രധാന റൂട്ടുകളിലും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേയ്ക്കും റെയിൽവേ സ്റ്റേഷനുകളിലേയ്ക്കും ബസ് സ്റ്റാൻഡുകളിലേയ്ക്കും യാത്ര ചെയ്യാൻ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും തടസ്സമില്ല. ഇത്തരം യാത്രകള്‍ക്ക് ടാക്സി വാഹനങ്ങളും ഉപയോഗിക്കാം.
ഇന്ന് സിനിമാ തിയേറ്ററുകൾ പ്രവര്‍ത്തിക്കില്ല. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മുൻകൂട്ടി മുറി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഇവര്‍ ഇതു തെളിയിക്കുന്ന രേഖയും കൈയ്യിൽ കരുതണം. സംസ്ഥാനത്ത് ഇന്ന് ബാറുകളും ബെവ്കോ, കൺസ്യൂമര്‍ഫെഡ് മദ്യശാലകളും പ്രവര്‍ത്തിക്കില്ല. എന്നാൽ കള്ളുഷാപ്പുകള്‍ തുറന്നു പ്രവർത്തിക്കും.
Discussion about this post