ഡൽഹി: അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ യുവാവിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചതായി ചൈനീസ് സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
യുവാവിനെ കണ്ടെത്തിയതായും ഉടൻ ഇന്ത്യക്ക് കൈമാറുമെന്നും ചൈന അറിയിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും യുവാവിനെ കാണാതായത്. സാംഗ്പോ നദീ തീരത്ത് നിന്നും അബദ്ധത്തിൽ യഥാർത്ഥ നിയന്ത്രണ രേഖ കടന്ന ഇയാൾ ചൈനീസ് സൈന്യത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു എന്നാണ് വിവരം.
പതിനേഴ് വയസ്സുകാരനായ മിറാം താരൊം എന്ന യുവാവിനെയാണ് കാണാതായത്. യുവാവിനെ കാണാതായ ഉടൻ ഇന്ത്യ സൈന്യം ഹോട്ട്ലൈൻ വഴി ചൈനീസ് സൈന്യത്തെ ബന്ധപ്പെട്ടിരുന്നു.എന്നാൽ യുവാക്കളെ ചൈനീസ് സൈന്യം പിടിച്ചു കൊണ്ട് പോയതാണെന്നും ഇവരിൽ ഒരാൾ രക്ഷപ്പെട്ടതോടെ രണ്ടാമനെ വിട്ടയക്കാൻ ചൈന നിർബന്ധിതമാകുകയായിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.
Discussion about this post