ഡൽഹി: ഉത്തർ പ്രദേശിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരം ഉണ്ടായിരുന്നപ്പോൾ അവർ ഒന്നും ചെയ്തില്ല, ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ പറ്റിക്കാൻ ഒത്തു കൂടിയിരിക്കുകയാണ് എന്ന് അദ്ദേഹം പരിഹസിച്ചു.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. പാകിസ്ഥാനെ ശത്രുവായി കാണാത്തവർക്ക് ജിന്ന ചിലപ്പോൾ സുഹൃത്തായിരിക്കും. അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചോ കാഴ്ചപ്പാടുകളെ കുറിച്ചോ ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല. അവർ സ്വയം സോഷ്യലിസ്റ്റുകൾ എന്ന് പറയുന്നു, എന്നാൽ അവരുടെ ഞരമ്പിൽ ഓടുന്നത് അക്രമമാണെന്ന് യോഗി വിമർശിച്ചു.
കൊവിഡ് കാലത്ത് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്തവർ രോഗത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്നു. ഭരിച്ചിരുന്ന സമയത്ത് ജനങ്ങൾക്ക് കറന്റ് പോലും നൽകാതിരുന്നവരാണ് ഇപ്പോൾ ബിജെപി വൈദ്യുതി കണക്ഷൻ നൽകിയതിനെ മറികടക്കാൻ സൗജന്യ വൈദ്യുതി വാഗ്ദാനവുമായി വന്നിരിക്കുന്നത്. ഇതിനെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും യോഗി വ്യക്തമാക്കി.
Discussion about this post