ലഖ്നൗ: 32 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവ് ആർ പി എൻ സിംഗ് ബിജെപിയിൽ ചേർന്നു. ഇനി മുതൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെ സംബന്ധിച്ച് പുതിയ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെയും ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിദ്ധ്യത്തിലാണ് ആർ പി എൻ സിംഗ് ബിജെപിയിൽ ചേർന്നത്.
ഝാർഖണ്ഡ് കോൺഗ്രസിന്റെ തലവനായിരുന്ന സിംഗ് നെഹ്രു കുടുംബത്തിന്റെ വിമർശകനായിരുന്നു. ബിജെപിയിൽ നിന്നും സമാജ് വാദി പാർട്ടിയിൽ ചേർന്ന സ്വാമി പ്രസാദ് മൗര്യക്കെതിരെ സിംഗ് ബിജെപി ചിഹ്നത്തിൽ മത്സരിക്കുമെന്നാണ് സൂചന.
കുശിനഗര രാജകുടുംബത്തിലെ അംഗമാണ് ആർപിഎൻ സിംഗ്. നേരത്തെ എം എൽ എയും എം പിയും പിന്നീട് കേന്ദ്ര മന്ത്രിയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിംഗ് ബിജെപിയിലെ രാജേഷ് പണ്ഡെയോട് തോറ്റിരുന്നു.
നേരത്തെ കോൺഗ്രസിന്റെ പ്രമുഖ നേതാവ് ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നിരുന്നു. ജിതിൻ പ്രസാദക്ക് പിന്നാലെ ആർ പി എൻ സിംഗും പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നത് പ്രിയങ്ക ഗാന്ധിക്കും സംഘത്തിനും കനത്ത തിരിച്ചടിയാണ്.
Discussion about this post