പത്തനംതിട്ട: ഞായറാഴ്ച ലോക്ക്ഡൗൺ എന്ന യുക്തിരഹിതമായ നിയന്ത്രണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് ദേശീയ വിശാല എക്യൂമെനിക്കൽ അലയൻസ് മേഖലായോഗം ആവശ്യപ്പെട്ടു. വിശ്വാസി സമൂഹത്തിന്റെ സഹിഷ്ണുതയെ പുച്ഛിക്കുന്ന തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്നും യോഗം വ്യക്തമാക്കി.
ദീർഘനാളുകളായി നടത്തിവരുന്ന യുക്തിരഹിതമായ നിയന്ത്രണങ്ങൾ മൂലം ആരാധനാലയങ്ങളിൽ എത്താൻ സാധിക്കാതെ പിരിമുറുക്കത്തിലായവരുടെ മാനസികാവസ്ഥ സർക്കാർ മനസ്സിലാക്കണം. പത്തനംതിട്ട ജില്ലയിലെ വിവിധ ആദ്ധ്യാത്മിക സംഗമങ്ങളായ മാരാമൺ, ചെറുകോൽപ്പുഴ, മാക്കാംകുന്ന് കൺവൻഷനുകൾ, മഞ്ഞിനിക്കര പെരുന്നാൾ തുടങ്ങിയവ ഈ മാസം സുഗമമായി നടത്തുവാൻ സാധിക്കുന്ന തരത്തിൽ ഇളവുകൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടുതന്നെ ഞായറാഴ്ച്ച ആരാധനകൾ ജനപങ്കാളിത്തത്തോടെ നടത്താൻ കഴിഞ്ഞില്ലെങ്കിൽ ക്രൈസ്തവ സമൂഹത്തിന് പ്രാധാന്യമുള്ളതും ആസന്നവുമായ വലിയ നോമ്പ് കാലഘട്ടത്തിലും തുടർന്നുള്ള പീഡാനുഭവവാരാചരണവും പ്രതിസന്ധിയിലാകാനിടയാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
Discussion about this post