ലഖ്നൗ: കാർഷിക ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതിയും കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിലും വാഗ്ദാനം ചെയ്ത് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഹോളി, ദീപാവലി വേളകളിൽ സൗജന്യ എൽ പി ജി സിലിണ്ടറുകൾ നൽകും. അറുപത് വയസ്സു കഴിഞ്ഞ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും കോളേജ് വിദ്യാർത്ഥിനികൾക്ക് ഇരുചക്ര വാഹനവും നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നു.
ലൗ ജിഹാദിൽ കുറ്റക്കാരെന്ന് തെളിയുന്നവർക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ പൊതുയോഗത്തിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആളോഹരി വരുമാനം വർദ്ധിപ്പിക്കുമെന്നും പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടു വരുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് സമാജ് വാദി പാർട്ടി നേതാവ് ചോദിച്ചത് ബിജെപി ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നാണ്. കഴിഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞ 212 പ്രഖ്യാപനങ്ങളിൽ 92 ശതമാനവും പൂർത്തീകരിച്ചു എന്നതാണ് തങ്ങൾക്ക് പറയാനുള്ള മറുപടിയെന്ന് അമിത് ഷാ വ്യക്തമാക്കി.
അഞ്ച് വർഷങ്ങൾക്ക് മുൻപ് കലാപബാധിത സംസ്ഥാനമായിരുന്നു യുപി. പടിഞ്ഞാറൻ ഉത്തർ പ്രദേശിലും അവധിലും അമ്മമാർക്കും സഹോദരിമാർക്കും യാതൊരുവിധ സുരക്ഷയും ഇല്ലായിരുന്നു. എന്നാൽ ഇന്ന് പ്രതിപക്ഷ നേതാക്കൾ അവിടങ്ങൾ സന്ദർശിച്ച് മാറ്റം സ്വയം വിലയിരുത്താനും അമിത് ഷാ ക്ഷണിച്ചു.
പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ കരിമ്പ് കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് അമിത് ഷാ പറഞ്ഞു. കർഷകർക്ക് അർഹമായ പണം കൊടുക്കാൻ വൈകുന്ന പഞ്ചസാര മില്ലുകൾ പിടിച്ചെടുക്കുമെന്നും ഉടമസ്ഥരിൽ നിന്നും പലിശ ഈടാക്കി കർഷകർക്ക് നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Discussion about this post