ഇസ്ലാമാബാദ്: കർണാടകയിലെ കോളേജുകളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ മന്ത്രിമാർ. ബുർഖ ധരിച്ച കുട്ടികളെ ക്ലാസിൽ ഇരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ഹിജാബ് ധരിച്ചവരെ ഭീകരവാദികളായി മുദ്ര കുത്തുന്നത് പ്രതിഷേധാർഹമാണെന്നും ഖുറേഷി പറഞ്ഞു.
മുസ്ലീങ്ങളെ പാർശ്വവത്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണ് ബുർഖ വിവാദമെന്നും ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ദുർബലമാണെന്നായിരുന്നു പാക് വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്റെ അഭിപ്രായം. ഇന്ത്യൻ സമൂഹം ശിഥിലീകരിക്കപ്പെടുകയാണ്. മറ്റേതൊരു വസ്ത്രവും പോലെയാണ് ഹിജാബെന്നും ഹുസൈൻ അഭിപ്രായപ്പെട്ടു.
അതേസമയം ഹിജാബിലെ രാഷ്ട്രീയ വിവാദം അനാവശ്യമാണെന്നാണ് കർണാടക സർക്കാരിന്റെ നിലപാട്. യൂണിഫോം എല്ലാവർക്കും ഒരേ പോലെ ബാധകമാണെന്നും അതിൽ ആർക്കും മതത്തിന്റെ പേരിൽ പ്രത്യേക ഇളവ് നൽകാനാകില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. വിഷയം രാഷ്ട്രീയവത്കരിച്ചത് കോൺഗ്രസ് ആണെന്നും കർണാടക സർക്കാർ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസ് ഫ്രണ്ട് നേരത്തെ തന്നെ സമര രംഗത്തുണ്ടായിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങൾ പിൻപറ്റിയാണ് ക്യാമ്പസ് ഫ്രണ്ട് വിഷയത്തിൽ ഇടപെട്ടത്. ഇവരുടെ അതേ ആവശ്യങ്ങളാണ് ഹിജാബ് വിഷയത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും പിന്തുണച്ചത്. ഇതേ ആവശ്യങ്ങളെ രാഷ്ട്രീയമായി പിന്തുണക്കുന്ന നിലപാടാണ് പാകിസ്ഥാൻ മന്ത്രിമാരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാകുന്നത്.
Discussion about this post