തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഭരണഘടനാപ്രതിസന്ധി ഉയര്‍ന്നുവന്ന സന്ദര്‍ഭം കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം. നയപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത് ഏറെ അനിശ്ചിതത്വം ഉണ്ടാക്കി. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്ഷന് നല്കുന്ന നടപടി റദ്ദാക്കണമെന്ന ഉപാധിയാണ് ഗവര്‍ണര്‍ മുന്നോട്ട് വെച്ചത്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവർക്ക് സര്‍ക്കാര്‍ പെന്ഷന് നൽകുന്നതെന്തിനാണെന്നും ഈ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.
പെന്ഷന് ഉറപ്പാക്കാനായി സ്റ്റാഫ് അംഗങ്ങള്‍ രണ്ടുവര്‍ഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് ശരിയല്ല. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. പേഴ്സണല്‍ സ്റ്റാഫുകളെ ഇഷ്ടംപോലെ നിയമിച്ച്, അവര്‍ക്ക് ശമ്പളവും പെന്‍ഷനും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഒടുവിൽ അനിശ്ചിതത്വം നീങ്ങിയത് പൊതുഭരണ സെക്രട്ടറി കെ ആര് ജ്യോതി ലാലിനെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം ആണ്.
1974-ല്‍ ആണ് ഗവര്‍ണറുടെ നയപ്രഖ്യാപനം തടയാന്‍ ശ്രമിക്കുന്ന ആദ്യ സന്ദര്‍ഭം കേരള നിയമസഭയിലുണ്ടാകുന്നത്. സി. അച്യുതമേനോന് നേതൃത്വം നല്കിയ സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തിനായി ’74 ജനുവരി 31ന് സഭയിലെത്തിയ ഗവര്‍ണര്‍ എന്‍.എന്‍. വാഞ്ചൂവിനെ സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞു.
ഒടുവില്‍ സെക്രട്ടറിയേറ്റ് കോമ്പൗണ്ടിലെ പഴയ നിയമസഭ കെട്ടിടത്തിന്റെ പിറകിലെ വാതില്‍ വഴിയാണ് ഗവര്‍ണറെ സഭയിലെത്തിച്ച് നയപ്രഖ്യാപനം നടത്തിയത്. സമാനമായ സന്ദര്‍ഭം 1982 ജനുവരി 29നും ഉണ്ടായി. അന്ന് ഗവര്‍ണറായിരുന്ന ജ്യോതി വെങ്കിടാചലം നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോള്‍ സി.പി.എം നേതൃത്വത്തിലുള്ള പ്രതിക്ഷം തടഞ്ഞു. പിറകിലെ വാതിലിലൂടെ സഭയിലെത്തിയ ഗവര്‍ണര്‍ പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും വായിച്ച് പ്രസംഗം അവസാനിപ്പിച്ചു.
നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നയപ്രഖ്യാപനമാണ് ആറ് മിനിറ്റില്‍ ഒതുങ്ങിയ അന്നത്തെ പ്രസംഗം. 2020 ജനുവരി 29ന് പിണറായി വിജയന് സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്താനെത്തിയ ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭക്കുള്ളില്‍ തടയുകയുണ്ടായി. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ മാറ്റിയാണ് അന്ന് ഗവര്‍ണര്‍ക്ക് പ്രസംഗം നടത്താന്‍ വഴിയൊരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗം ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നത് കേരളത്തില്‍ ആദ്യമുണ്ടായത് 1996-ല്‍ ആയിരുന്നു.
ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തിയ ഖുര്‍ഷിദ് ആലം ഖാന് ആയിരുന്നു അന്ന് ഗവര്‍ണര്‍. സുഖ്ദേവ് സിങ് കാങ് ഗവര്‍ണറായിരിക്കെ 2001-ലെ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങളും വായിക്കാതെ വിട്ടു. പിന്നീട് 2018-ല്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം ഗവര്‍ണറായിരിക്കെ കേന്ദ്ര സര്‍ക്കാറിനെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ അഞ്ച് ഖണ്ഡികകള്‍ ഒഴിവാക്കിയാണ് നയപ്രഖ്യാപനപ്രസംഗം നടത്തിയത്.
Discussion about this post