രാജ്കോട്ട്: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് മത്സരത്തിൽ മേഘാലയക്കെതിരെ കേരളം ശക്തമായ നിലയിൽ. ഓപ്പണർമാരായ രോഹൻ എസ്. കുന്നുമ്മലും പി. രാഹുലും യുവതാരം വത്സൽ ഗോവിന്ദും കേരളത്തിന് വേണ്ടി സെഞ്ചുറി നേടി. മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 148നെതിരെ മൂന്നാം ദിവസം കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 505 റൺസ് നേടി ഡിക്ലയർ ചെയ്തു. ഇതോടെ കേരളത്തിന് 357 റൺസിന്റെ ലീഡായി.
മൂന്നാം ദിനം കേരളത്തിന്റെ ബാറ്റിങ് നയിച്ച വത്സൽ ഗോവിന്ദ് 106 റൺസുമായി പുറത്താകാതെ നിന്നു. 193 പന്തിൽ എട്ടു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് വത്സലിന്റെ ഇന്നിങ്സ്. വ്യക്തിഗത സ്കോർ 76ൽ നിൽക്കെ മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച വത്സലിന് പരിചയ സമ്പന്നനായ ഇന്ത്യൻ താരം ശ്രീശാന്ത് മികച്ച പിന്തുണ നൽകി.
സെഞ്ചുറി നേടിയ വത്സലിന് 33 പന്തുകൾ നേരിട്ട് 11 റൺസുമായി ശ്രീശാന്ത് കൂട്ടുനിന്നു. മത്സരത്തിലാകെ 43 പന്തുകൾ നേരിട്ട ശ്രീശാന്ത് രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്തു. ഒടുവിൽ ആര്യന് വിക്കറ്റ് സമ്മാനിച്ച് ശ്രീശാന്ത് പുറത്തായതോടെ കേരളം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒൻപതാം വിക്കറ്റിൽ ശ്രീശാന്ത് – വത്സൽ സഖ്യം 89 പന്തിൽ 51 റൺസ് കൂട്ടിച്ചേർത്തു. നേരത്തെ ശ്രീശാന്ത് രണ്ട് വിക്കറ്റുകളും നേടിയിരുന്നു.
ഓപ്പണർ പി. രാഹുലാണ് കേരളത്തിന്റെ ടോപ് സ്കോറർ. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ 107 റൺസ് നേടി. 113 പന്തുകൾ നേരിട്ട ക്യാപ്റ്റൻ സച്ചിൻ ബേബി ആറു ഫോറുകളോടെ 56 റൺസെടുത്ത് പുറത്തായി. മേഘാലയയ്ക്കായി ചിരാഗ് ഖുറാന, ആര്യൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് നഫീസിന് രണ്ടു വിക്കറ്റ് ലഭിച്ചപ്പോൾ ഡപ്പുവിന് ഒരു വിക്കറ്റും ലഭിച്ചു.
Discussion about this post