തന്നെ ദർശിക്കാനെത്തിയ മുസ്ലീം യുവതിയുടെയും മക്കളുടെയും ഉള്ളിലെ സങ്കട പ്രവാഹം കാണിക്കയായി സ്വീകരിച്ച് അനുഗ്രഹം ചൊരിഞ്ഞ് മുത്തപ്പൻ. സങ്കോചം കൊണ്ട് മാറി നിന്നുവെങ്കിലും, ‘ഇങ്ങ് വാ… എനിക്ക് നീ വേറെയല്ല‘ എന്ന മുത്തപ്പന്റെ വാക്കുകൾക്ക് മുന്നിൽ ജീവിതവ്യഥകൾ മുഴുവൻ കണ്ണീരായി പെയ്തിറങ്ങുമ്പോൾ സനാതന ധർമ്മ സാരം ഏതൊരു സാധാരണക്കാരനും മനസിലാകും വിധം വെളിപ്പെടുത്തുന്ന മുത്തപ്പന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു.
”ചേര്‍ത്തുപിടിക്കാം…നിറഞ്ഞൊഴുകിയ കണ്ണുനീരിനു തുല്യമായിട്ട് ജീവിതകാലത്തിന്റെ യാത്രയില്‍ സമാധാനവും സന്തോഷവും ഈശ്വരന്‍ തന്നാല്‍ പോരേ..” എന്ന് മുത്തപ്പൻ ചോദിക്കുമ്പോൾ ആശ്വാസത്തിന്റെ തിളക്കമാണ് യുവതിയുടെ മുഖത്ത്. ”നീ വേറെയൊന്ന്വല്ല ഈട്വാ… അങ്ങനെ തോന്നിയാ… കര്‍മം കൊണ്ടും, ജാതി കൊണ്ടും, മതം കൊണ്ടും ഞാന്‍ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ… നിനക്ക് നിന്റെ ജീവിതത്തില്‍ അങ്ങനെ തോന്നിയാലും എന്റെ മുന്നില്‍ അങ്ങനെ പറയല്ലേ…പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്,” എന്നാണ് മുത്തപ്പന്‍ വെള്ളാട്ടം സ്ത്രീയോട് പറയുന്നത്.
സനാതന ധർമ്മത്തിന്റെ സാരം സ്പഷ്ടമാക്കുന്ന മുത്തപ്പന്റെ വാക്കുകൾ ഇങ്ങനെ: ”നീ വേറെയൊന്ന്വല്ല ഈട്വാ… അങ്ങനെ തോന്നിയാ… കര്‍മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും ഞാന്‍ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ… നിനക്ക് നിന്റെ ജീവിതത്തില്‍ അങ്ങനെ തോന്നിയാലും എന്റെ മുന്നില്‍ അങ്ങനെ പറയല്ലേ…
മുത്തപ്പന കണ്ട്വാ.. സന്തോഷമായോ.. എന്നാ പറയാനുള്ളത് മുത്തപ്പനോട്. നിന്റെ ജീവിതയാത്രയില്‍ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്. ഒരു പാട് ബുദ്ധിമുട്ടുകളുണ്ട് നിനക്ക്. ദൈവത്തിനറിയാം…അല്ലേ…
അകമഴിഞ്ഞ ഭക്തി, വിശ്വാസത്തിന്റെ പ്രാര്‍ത്ഥന… എന്റെ ദൈവത്തിന് എന്നെ തിരിച്ചറിയാന്‍ പറ്റും. കണ്ണ് കലങ്ങല്ല… മടയാ കണ്ണ് നിറഞ്ഞിറ്റാന്നല്ലോ ഉള്ളത്.
അഞ്ച് നേരത്തെ നിസ്‌കാരത്തെ അനുഷ്ഠിക്കുന്നുണ്ട്. പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്. എങ്കിലും എനിക്ക് ശാശ്വതമായിരിക്കുന്ന സന്തോഷം ഈ ഭൂമിയില്‍ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ, മനസിന്റെ പരിഭവത്തോടെയാണ് എന്റെ കയ്യരികേ വന്നിറ്റുള്ളത്.
ആര്‍ക്കും ഈ ജീവിതത്തില്‍ അപരാധവും തെറ്റ് കുറ്റവും ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഈ. ജന്മം കൊണ്ട് ഒരു പിഴവുകളും എന്റെ കയ്യിന്ന് വന്ന് പോയിട്ടില്ല ദൈവേ… എല്ലാവര്‍ക്കും നല്ലത് വരണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. എന്നെ ഉപദ്രവിച്ചവര്‍ക്കു പോലും, എന്നെ ഉപദ്രവിച്ച ശത്രുക്കള്‍ക്ക് പോലും നല്ലത് വരണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു ദൈവേ…
എന്നിട്ടും എന്തേ എന്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തേ? എല്ലാവര്‍ക്കും എല്ലാ സന്തോഷവും എന്റെ ദൈവം കൊടുക്കുന്നില്ലേ.. എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്ക്ന്നത് എന്റെ ദൈവം. എന്റെ മക്കള്‍ക്ക് എന്റെ കുടുംബത്തിന് എന്തുകൊണ്ട് എന്റെ ദൈവം തുണയായിട്ട് നില്ക്കുന്നില്ല എന്നൊരു തോന്നല്‍ നിന്റെ ഉള്ളിലുണ്ട്. പരിഭവം നിറഞ്ഞ പരാതിയുമായിട്ടാണ് നീ വന്നതെങ്കില്‍ കണ്ണ് നിറയല്ല കേട്ടാ.., പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്. ഞാന്‍ നിന്റെ നാഥന്‍ തന്നെ തമ്പുരാനെ എന്നല്ലേ വിളിക്കുന്നത്, അല്ലേ..
നബിയെന്നും മലയില്‍ വാഴും മഹാദേവന്‍ പൊന്മല വാഴും മുത്തപ്പനെന്നും വേര്‍തിരിവില്ല നിങ്ങള്‍ക്ക്…ഇണ്ടാ.. പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ. ചേര്‍ത്തുപിടിക്കാം. നിറഞ്ഞൊഴുകിയ കണ്ണുനീരിന് തുല്യമായിട്ട് ജീവിതകാലത്തിന്റെ യാത്രയില്‍ സമാധാനവും സന്തോഷവും ഈശ്വരന്‍ തന്നാല്‍ പോരേ… പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ കതിര് പോലെ മുത്തപ്പന്‍ തന്നാ പോരേ.. ഇത് വെറും വാക്കല്ല…. കേട്ടാ..”.
തുടർന്ന് തന്റെ കിരീടത്തിൽ നിന്ന് ഒരു തുമ്പക്കതിരെടുത്ത് മുത്തപ്പന്‍ സ്ത്രീയ്ക്കു നല്‍കുന്നതും ഭക്ത്യാദരപൂരവം അവർ അത് സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ ലിങ്ക്: https://www.facebook.com/jayan.mangad.7/videos/477842227341765/?t=19
Discussion about this post