കീവ്: റഷ്യന്‍ ആക്രമണങ്ങളില്‍ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവരെ 137 പേര് മരിച്ചെന്ന് ഉക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി സ്ഥിരീകരിച്ചു. 316 പേര്‍ക്ക് പരിക്കുകള്‍ പറ്റി. ഏകദേശം 100,000 ഉക്രെയ്നികള്‍ വീടുവിട്ട് പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു.
ഉക്രെയ്നില് റഷ്യയുടെ സമ്പൂര്‍ണ അധിനിവേശമാണ് നടക്കുന്നത്. വടക്ക്, കിഴക്ക്, തെക്ക് അതിര്‍ത്തികളിലൂടെ ഉക്രെയ്നില് പ്രവേശിച്ച റഷ്യന്‍ സൈനികര്‍ ഇന്നലെ വൈകുന്നേരത്തോടെ കീവിനു സമീപമെത്തി. ഇതോടെ കീവില്‍ നിന്ന് ജനങ്ങള്‍ പലായനം തുടങ്ങി.
റഷ്യയെ കടുത്ത ഞെരുക്കത്തിലാക്കുന്ന സാമ്പത്തിക ഉപരോധങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. എന്നാല്‍, സൈനിക നടപടിക്കില്ലെന്ന് പാശ്ചാത്യ സൈനികക്കൂട്ടായ്മയായ നാറ്റോ വ്യക്തമാക്കി. ഉക്രെയ്നിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാടാണ് അമേരിക്കയും സ്വീകരിക്കുന്നത്.
രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് ഉക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി പ്രതികരിച്ചു. എല്ലാവര്ക്കും ഭയമാണ്. ഉക്രെയ്ന് നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post