ഡൽഹി: ഉക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിക്കവെ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും പരസ്പരം സംസാരിക്കുന്നത്.
35 മിനിട്ട് നീണ്ടു നിന്ന ടെലിഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും ഉക്രെയ്നിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. റഷ്യയുമായി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉക്രെയ്ൻ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഉക്രെയ്ൻ നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
മേഖലയിൽ സമാധാനം പുന:സ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് സെലൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. സുമിയിൽ നിന്നും അവശേഷിക്കുന്ന ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി ഉക്രെയ്ൻ സർക്കാരിന്റെ പിന്തുണ അഭ്യർത്ഥിച്ചു. സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി സെലൻസ്കിയെ അറിയിച്ചു.
Discussion about this post