പഴയങ്ങാടി: സിഐടിയു തൊഴിലാളി സമരത്തെത്തുടർന്ന് അടച്ചു പൂട്ടിയ മാടായി പോർക്കലി സ്റ്റീലിനു പോലിസ് സംരക്ഷണം നൽകാൻ ഹെക്കോടതി ഉത്തരവ്. തൊഴിൽ നിഷേധിച്ചു എന്നാരോപിച്ച് മാടായിലെ പോർക്കലി സ്റ്റീൽ കമ്പനിക്കു മുന്നിൽ സിഐടിയു യൂണിയന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചിരുന്നു. കടയ്ക്കു മുന്നിൽ സമരം നടക്കുന്നതിനാൽ കടയുടെ പ്രവർത്തനം തടസപ്പെടുന്നുതായി കാണിച്ച് ഉടമ നൽകിയ പരാതിയിലാണ് ഹെക്കോടതിയുടെ താത്കാലിക ഉത്തരവ്. നേരത്തെ സമരം കാരണം കടയുടെ പ്രവർത്തനം താത്കാലികമായി നിർത്തിയിരുന്നു. അന്ന് അവസാനിപ്പിച്ച സമരം കട തുറന്നു പ്രവർത്തിച്ചപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും യൂണിയൻ ശക്തമാക്കിയിരുന്നു.
സിഐടിയു യൂണിയൻ കഴിഞ്ഞ 55 ദിവസമായി കടയ്ക്കു മുന്നിൽ കൊടികുത്തി സമരം നടത്തി വരുകയാണ്. പോലിസ് സംരക്ഷണം ലഭിച്ചതിനാൽ വരും ദിവസങ്ങളിൽ സ്ഥാപനത്തിലെ തൊഴിലാളികളെ ഉപയോഗിച്ചു കടയിൽ കൂടുതൽ സാധനങ്ങൾ ഇറക്കുമെന്നു കടയുടമ മോഹൻലാൽ പറഞ്ഞു.
കോടതി വിധി മാനിക്കുന്നു. എന്നാൽ, തൊഴിൽ നിഷേധത്തിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും കയറ്റിറക്കത്തിനുള്ള അവകാശം സിഐടിയു തൊഴിലാളികൾക്കു നൽകണമെന്നുമുള്ള ഉറച്ച നിലപാടിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
Discussion about this post