കാസർകോട്: കർണാടകയിലും മാഹിയിലും കേരളത്തിലേതിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് ദേശീയപാത 66ലെ കേരള പെട്രോൾ പമ്പുകളുടെ ബിസിനസ്സിനെ സാരമായി ബാധിക്കുന്നു. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുകയും ആനുപാതികമായി കർണാടക സർക്കാർ അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കുകയും ചെയ്തതോടെ കാസർകോട് ജില്ലയിൽ പെട്രോൾ- ഡീസൽ വിൽപ്പനയിൽ 25 മുതൽ 30 ശതമാനം വരെ കുറവുണ്ടായതായി പമ്പ് ഉടമകൾ പറയുന്നു. ദേശീയപാതയോരത്തെയും സംസ്ഥാന അതിർത്തി പ്രദേശങ്ങളിലെയും പമ്പുടമകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കാസർകോടുമായി താരതമ്യം ചെയ്യുമ്പോൾ മംഗലൂരുവിൽ പെട്രോൾ ലിറ്ററിന് 6 രൂപയും ഡീസൽ ലിറ്ററിന് 9 രൂപയും വിലക്കുറവുണ്ട്. മാഹിയിൽ ഡീസലിന് 10 രൂപയുടെയും പെട്രോളിന് 11 രൂപയുടെയും വില വ്യത്യാസമുണ്ട്. കൊച്ചിയിലേക്ക് ചരക്കുമായി വരുന്ന വാണിജ്യ ട്രക്കുകളും കേരളത്തിൽ നിന്നും ഇന്ധനം നിറയ്ക്കുന്നത് നിർത്തിയിട്ടുണ്ട്.
2021 നവംബർ മാസത്തിലാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കർണാടക സർക്കാർ പെട്രോളിനും ഡീസലിനും നികുതിയിൽ നിന്നും 7 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിലേക്ക് വരുന്ന വാണിജ്യ ട്രക്കുകൾ കർണാടകയിൽ നിന്നും ഇന്ധനം നിറച്ചാണ് ഇപ്പോൾ വരുന്നത്. മടങ്ങിപ്പോക്കിൽ അവർ മാഹിയിൽ നിന്നുമാണ് ഇന്ധനം നിറയ്ക്കുന്നത്. ഇതുവഴി കേരളത്തിലെ പമ്പുടമകളുടെ നഷ്ടം പ്രതിദിനം ശരാശരി 7500 ലിറ്ററിന്റെ കച്ചവടമാണ്.
കർണാടക അതിർത്തിയിൽ അമ്പത് മീറ്ററിനുള്ളിൽ ആദ്യ പമ്പാണ്. ഇവിടെ പലപ്പോഴും കേരള വാഹനങ്ങളുടെ നീണ്ട നിരയാണ്. ഈ പമ്പിൽ മാത്രം പ്രതിദിനം 24,000 ലിറ്ററിന്റെ കച്ചവടമാണ് നടക്കുന്നത്.
2016 മെയ് മാസത്തിൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരിക്കലും 30 ശതമാനം വാറ്റ് കേരളം കുറച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ തവണ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനവും വർദ്ധിക്കുന്നു. ഇതാകട്ടെ നേരിട്ട് പൊതുജനത്തിന്റെ മുകളിലും വന്ന് പതിക്കുന്നു.
Discussion about this post