ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഷാംഗ്ഹായ് പട്ടണത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളെ ഒരാവശ്യത്തിനും അധികൃതർ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല എന്നാണ് വിവരം. രണ്ടരക്കോടിയോളം ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ മൂലം ജനങ്ങളില്‍ ഭൂരിപക്ഷവും കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ബാല്‍കണികളില്‍ ഇങ്ങി നിന്ന് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെയും ഒച്ചവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കൊവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തുന്ന ബോധവത്കരണത്തില്‍ നൽകുന്നത്. ഒരു കാരണവശാലും ജനലുകളും വാതിലുകളും തുറക്കരുതെന്നും അങ്ങനെ ചെയ്യുന്നത് മഹാമാരി വ്യാപിക്കാന്‍ ഇടയാക്കുമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
Discussion about this post