ജമ്മു : 20000 കോടിയുടെ വികസനം ജമ്മു കശ്മീരിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുകയാണ് ചെയ്യുന്നത്. വികസനത്തിന്റെ സന്ദേശവുമായാണ് ജമ്മുവിൽ എത്തിയത്. ജമ്മുവിൽ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും മോദി വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 2019-ലെ ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മുവിൽ എത്തുന്നത്.
ജമ്മു – ശ്രീനഗർ ദേശീയ പാതയിലെ എട്ടു കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം പ്രധാനമന്ത്രി തുറന്നു കൊടുക്കും. രണ്ടു ജലവൈദ്യുത പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. പല്ലി ഗ്രാമത്തിൽ എത്തുന്ന പ്രധാനമന്ത്രി പഞ്ചായത്തി രാജ് ദിനത്തിൽ പഞ്ചായത്ത് അംഗങ്ങളെ അഭിസംബോധന ചെയ്യും. 500 കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വധിച്ചിരുന്നു. വെള്ളിയാഴ്ച സിഐഎസ്എഫ് ജവാൻമാർ സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയും ആക്രമണം നടന്നിരുന്നു. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലഫ്റ്റനന്റ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
Discussion about this post