കറാച്ചി: പാകിസ്ഥാൻ നഗരമായ കറാച്ചിയിൽ പകർച്ച വ്യാധിയായ കോളറ പടർന്നു പിടിക്കുന്നു. കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ ബാധിക്കുന്ന രോഗം വ്യാപിക്കാൻ കാരണം ആരോഗ്യ വകുപ്പ് അധികൃതരുടെ ആനാസ്ഥയാണെന്ന് പാക് മാധ്യമങ്ങൾ ആരോപിക്കുന്നു.
കഴിഞ്ഞ രണ്ട് മാസമായി കറാച്ചിയിൽ കോളറ പടർന്നു പിടിക്കുകയാണ്. നൂറു കണക്കിന് പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. രോഗവ്യാപനവും മരണങ്ങളും മറച്ചു വെക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ ശ്രമിക്കുന്നതായും ആരോപണങ്ങൾ ഉയരുന്നു.
രോഗവ്യാപനം മറച്ചു വെക്കപ്പെടുന്നതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജനങ്ങൾക്ക് സാധിക്കുന്നില്ല. സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കോളറ ബാധയാണ് കറാച്ചിയിൽ അനുഭവപ്പെടുന്നത് എന്നാണ് വിവരം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വയറിളക്ക രോഗങ്ങൾ വ്യാപകമാകുന്നതായി ചില ആശുപത്രികൾ സ്ഥിരീകരിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ കറാച്ചിയിൽ കോളറ വ്യാപിച്ചതായി ലാബ് റിപ്പോർട്ടുകളിൽ ഒന്നിലും വ്യക്തമാക്കുന്നില്ല എന്നാണ് സിന്ധ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.












