പൊതുവേദിയില്‍ സമസ്ത നേതാവ് പെണ്‍കുട്ടിയെ വിലക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഖുറാന്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം കുടുംബത്തില്‍ ജനിച്ചത് കൊണ്ടാണ് ആ കുട്ടി അപമാനിക്കപ്പട്ടത് എന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ പുരുഷ അവകാശങ്ങളെ പറ്റിയുള്ള ഖുറാന്‍ വചനം ഉദ്ധരിച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ ആണ് പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയത് . മദ്രസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാര്‍ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകര്‍ക്കെതിരെ പ്രകോപിതനായി. സമസസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്‍.
”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരോട് ചോദിച്ചു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ മുസ്ലിയാര്‍ക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാണ്.
Discussion about this post