തിരുവനന്തപുരം തീർത്ഥപാദ മണ്ഡപം ഏറ്റെടുത്ത നടപടിക്കെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ കേരള സർക്കാർ ചെയ്ത തെറ്റിന് ജനനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ.
കേരള ജനത നെഞ്ചിലേറ്റിയ ആധ്യാത്മിക ഗുരുവായ ചട്ടമ്പി സ്വാമികളുടെ പേരിൽ തലസ്ഥാന നഗരിയിൽ അര നൂറ്റാണ്ടോളമായി പ്രവർത്തിച്ചുവന്ന തീർത്ഥപാദ മണ്ഡപം ഏകപക്ഷീയമായിട്ടാണ് സർക്കാർ ഏറ്റെടുത്തത്. ചട്ടമ്പിസ്വാമി ക്ഷേത്ര മണ്ഡപം കൊട്ടിയടച്ചു താഴിട്ടുപൂട്ടി. തന്മൂലം പൂജ മുടങ്ങി. നിത്യേന സമ്മേളിച്ചുകൊണ്ടിരുന്ന ഭക്തജനങ്ങളെ ഇറക്കിവിട്ട ശേഷം തീർത്ഥപാദ മണ്ഡപം പോലീസ് കസ്റ്റഡിയിൽ എടുത്തു. ചട്ടമ്പി സ്വാമികൾക്ക് ജന്മം നൽകിയ തലസ്ഥാന നഗരിയിൽ ആ മഹാത്മാവിന്റെ പാവന സ്മരണ നിലനിൽക്കുന്ന സ്ഥാപനം എല്ലാ വിധ മര്യാദകളും നിയമങ്ങളും ലംഘിച്ചാണ് സർക്കാർ ഏറ്റെടുത്തത്. വ്യാപകവും ശക്തവുമായ പ്രതിഷേധം ഉണ്ടായിട്ടും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് പോലീസ് രാജ് ഏർപ്പെടുത്തി.
ഉച്ചനീചത്വങ്ങൾക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുകയും ആധ്യാത്മിക ധാർമ്മിക ഉന്നതിക്ക് അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത ചട്ടമ്പി സ്വാമികളോട് സർക്കാർ കാട്ടിയ നിന്ദ ഒരിക്കലും കേരള സമൂഹം പൊറുക്കില്ല. ആരാധനയും ധർമ്മ പ്രചരണവും തടഞ്ഞുകൊണ്ട് തീർത്ഥപാദ മണ്ഡപം ഏറ്റെടുത്ത നടപടിക്കെതിരെ ധർമ്മ സ്നേഹികൾ നടത്തിയ പോരാട്ടത്തിന്റെയും പ്രാർത്ഥനയുടെയും വിജയമാണ് കോടതിവിധിയെന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
Discussion about this post