ഹോൺസ്ലോ: അന്താരാഷ്ട്ര മനുഷ്യക്കടത്തു സംഘത്തിൻറെ ഇരയാണ് താനെന്ന വെളിപ്പെടുത്തലുമായി ലോകപ്രശസ്ത കായികതാരവും ഒളിമ്പിക് ചാമ്പ്യനുമായ സർ മോ ഫറ. ഒമ്പതുവയസ്സുള്ളപ്പോൾ മനുഷ്യക്കടത്ത് സംഘം അനധികൃതമായി തന്നെ ഇംഗ്ലണ്ടിലേക്ക് എത്തിച്ചതെന്നാണ് മോ ഫറ തുറന്നു പറയുന്നത്. വീട്ടു ജോലിക്ക് വേണ്ടിയായിരുന്നു മനുഷ്യക്കടത്ത് സംഘം തന്നെ യുകെയിലേക്ക് കൊണ്ടുവന്നത്. മറ്റൊരു കുട്ടിയുടെ രേഖകളുപയോഗിച്ച് നിയമവിരുദ്ധമായാണ് ഇവിടെ എത്തിച്ചതെന്നുമുള്ള മോ ഫറയുടെ വെളിപ്പെടുത്തൽ വിവാദമാവുകയാണ്.
ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങളിൽ ഒരാളായാണ് ബ്രിട്ടീഷ് ഒളിമ്പിക് ചാമ്പ്യനായ മോ ഫറയെ കണാക്കാക്കുന്നത്. ഒളിമ്പിക് ദീർഘ ദൂര മത്സര ഓട്ടത്തിൽ നാലു തവണ സ്വർണ്ണ മെഡൽ നേടുകയും അനേകം അന്താരാഷ്ട്ര റെക്കോർഡുകൾ ഭേദിക്കുകയും ചെയ്ത മോ ഫറയെ ആധുനിക ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് കണക്കാക്കുന്നത്. കായിക ഇനങ്ങളിൽ വിജയിച്ച് കഴിയുമ്പോൾ രണ്ടു കൈകളും പ്രത്യേക രീതിയിൽ തലയിൽ വെച്ചുള്ള മോ ഫറയുടെ ‘മോബോട്ട്‘ എന്ന അഭിവാദന ശൈലിതന്നെ ലോക പ്രശസ്തമാണ്. ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് ‘സർ‘ സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്.
“മിക്ക ആളുകളും എന്നെ അറിയുന്നത് മോ ഫറ എന്നാണ്, പക്ഷേ എന്റെ യഥാർത്ഥ പേര് അതല്ല. ഞാൻ സോമാലിയയുടെ വടക്ക് സോമാലിലാന്റിൽ ആണ് ജനിച്ചത്. ഹുസൈൻ അബ്ദി കഹിൻ എന്നാണ് എൻറെ പേര്. എന്റെ മാതാപിതാക്കൾ ഒരിക്കലും യുകെയിൽ താമസിച്ചിട്ടുമില്ല,” മോ ഫറ വെളിപ്പെടുത്തുന്നു. ഇത്രയും കാലം ലോകത്തുള്ളവരെല്ലാം അറിഞ്ഞത് യുകെയിൽ അഭയാർത്ഥികളായി എത്തിയ മാതാപിതാക്കളുടെ മകനാണ് മോ ഫറ എന്നാണ്. മുപ്പത്തി ഒൻപതാമത്തെ വയസ്സിലാണ് ലോക പ്രശസ്ത ഒളിമ്പിക് ചാമ്പ്യൻ തൻറെ ജീവിതത്തിലെ ആ ഇരുണ്ട ദിനങ്ങളെകുറിച്ച് വെളിപ്പെടുത്തുന്നത്.
സോമാലിയൻ ആഭ്യന്തര കലാപത്തെ തുടർന്ന് അച്ഛൻ കൊല്ലപ്പെട്ടപ്പോൾ ആറുമക്കളിൽ മൂന്നുപേരെ അയൽരാജ്യമായ ജിബൂട്ടിയിലെ ഒരു ബന്ധുവീട്ടിലേക്ക് അയക്കാനായിരുന്നു അമ്മയുടെ തീരുമാനം.
“എനിക്ക് നാല് വയസ്സുള്ളപ്പോൾ എൻ്റെ അച്ഛൻ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ടു, കുടുംബാംഗങ്ങളെല്ലാം വേർപിരിഞ്ഞ് വേറെ വേറെ സ്ഥലത്തായി. അമ്മയിൽ നിന്ന് വേർപെടുത്തിയ എന്നെ മുഹമ്മദ് ഫറ എന്ന മറ്റൊരു കുട്ടിയുടെ പേരിൽ നിയമവിരുദ്ധമായി യുകെയിലേക്ക് കൊണ്ടുവന്നു. സ്വന്തം സുരക്ഷയ്ക്കായി അയൽരാജ്യമായ ജിബൂട്ടിയിലേക്ക് അമ്മാവനൊപ്പം താമസിക്കാനാണ് തന്നെയും തന്റെ ഇരട്ടസഹോദരനെയും അമ്മ അയച്ചത്. യുദ്ധത്തിൽ നിന്ന് മക്കളെ രക്ഷിക്കാനാണ് വേദനയോടെ ആണെങ്കിലും അമ്മ ആ തീരുമാനമെടുത്തത്“ മോ പറയുന്നു.
“ജിബൂട്ടിയിലെത്തിയ തന്നെ നിരീക്ഷിക്കാൻ ഒരു സ്ത്രീ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ടായിരുന്നു. അവരുടെ ബന്ധുക്കൾക്ക് ഒപ്പം താമസിക്കാൻ ഇവനെ യുറോപ്പിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് നിരന്തരമായി ആ സ്ത്രീ അമ്മവനെ വന്നു കാണുകയും ചെയ്തു. താനെങ്കിലും രക്ഷപെടുമെന്ന് കരുതി അവർ അവസാനം അത് അംഗീകരിക്കുകയായിരുന്നു. എന്നാൽ യുകെയിൽ എത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു യാഥാർത്ഥ്യത്തെ ആണ് തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. “ജിബൂട്ടിയിലുള്ള ബന്ധുവിനെ ബന്ധപ്പെടാനുള്ള രേഖകളെല്ലാം എൻ്റെ പക്കലുണ്ടായിരുന്നു, എന്നാൽ യുകെയിലെത്തിയപ്പോൾ ആ സ്ത്രീ ആദ്യം തന്നെ അത് എന്നിൽ നിന്ന് പിടിച്ചുവാങ്ങി. എൻറെ കൺമുൻപിൽ വെച്ച് അവരത് കീറി വലിച്ചെറിഞ്ഞു. താൻ കുഴപ്പത്തിൽ വന്ന് ചാടിയിരിക്കുകയാണെന്ന് ആ നിമിഷം തന്നെ എനിക്ക് തിരിച്ചറിവുണ്ടായി“ ഫറ ഓർമ്മിക്കുന്നു.
ബ്രിട്ടനിലെത്തിയപ്പോൾ മനുഷ്യക്കടത്ത് സംഘം തന്നെ ഒരു ദമ്പതികൾക്ക് കൈമാറി. തന്നോട് വളരെ മോശമായും ക്രൂരമായും ആണ് അവർ പെരുമാറിയത്. കിഴക്കൻ ലണ്ടനിലെ ഹോൺസ്ലോ പട്ടണത്തിൽ ഒരു ചെറിയ ഫ്ലാറ്റിലേക്ക് വീട്ടുവേലക്കാരനായി മനുഷ്യക്കടത്തുകാർ എത്തിച്ച മോ ഫറ എന്ന കുട്ടി സ്കൂളിലെത്തിയപ്പോഴാണ് തൻ്റെ വേദനകളിൽ നിന്നുള്ള ഒരേ ഒരു രക്ഷ കായികമത്സരങ്ങളാണെന്ന് മനസ്സിലാക്കിയത്. ഭാഷയറിയാതെ, ബ്രിട്ടനിലെ ജീവിതരീതിയെ പറ്റി അറിയാതെ, ക്ലാസ് മുറികളിലെ ഒരു മൂലയിൽ ഒതുങ്ങി കൂടിയ അവന് അന്നത്തെ കാലത്ത് മനസ്സിലാകുന്ന ഒരു ഒരു ഭാഷ കായിക മത്സരങ്ങളുടേതായിരുന്നു. “എൻ്റെ ജീവിത സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഒരേ ഒരു വഴി ഓടുക, പുറത്തിറങ്ങി ഓടുക മാത്രമാണെന്ന് അന്നെനിക്ക് മനസ്സിലായി“, മോ ഫറ പറയുന്നു.
മോ ഫറയുടെ ദയനീയമായ ജീവിതസാഹചര്യങ്ങളെ പറ്റിയറിഞ്ഞ സ്‌കൂളിലെ കായികാദ്ധ്യാപകനായ അലൻ വാട്ട്‌കിൻസൺ ആണ് അവനെ രക്ഷിച്ചത്. അദ്ദേഹം ഈ കുട്ടിയുടേ ജീവിതസാഹചര്യങ്ങളെപ്പറ്റി സോഷ്യൽ സർവീസ് വകുപ്പിനെ അറിയിച്ചു. അവർ ഫറയെ രക്ഷപെടുത്തി മക്കളില്ലാത്ത ഒരു ദമ്പതിമാർക്ക് ഏൽപ്പിച്ചുനൽകി. അനാഥരായ കുട്ടികളെ ഇങ്ങനെ ഗവണ്മെൻ്റ് നിരീക്ഷണത്തിൽ വളർത്താൻ ഏൽപ്പിക്കുന്നത് ബ്രിട്ടനിലെ ശിശുസംരക്ഷണ വിഭാഗത്തിൻ്റെ രീതിയാണ്. അങ്ങനെ ഗവണ്മെൻ്റ് സംരക്ഷണയിൽ വളർന്ന ഫറയെ സ്കൂളിൽ കായികാദ്ധ്യാപകനായ അലൻ വാട്ട്‌കിൻസൺ സ്വന്തം മകനെപോലെ തന്നെ സംരക്ഷിക്കുകയും ചെയ്തു. പിന്നീട് അലൻ വാട്കിൻസൺ സഹായിച്ചാണ് മോ ഫറ ബ്രിട്ടീഷ് പൗരത്വത്തിനും അപേക്ഷിക്കുന്നത്. മുഹമ്മദ് ഫറ എന്ന പേര് മനുഷ്യക്കടത്തുക്കാർ മറ്റേതോ കുട്ടിയുടെ രേഖകൾ ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ്.
2010ലാണ് ഫറ വിവാഹിതനാകുന്നത്. ലണ്ടനിൽ ജനിച്ചു വളർന്ന ടാനിയ നെൽ എന്ന യുവതിയാണ് ഭാര്യ. നാലു മക്കളാണ് മോ ഫറയ്ക്ക്. ഭൂതകാലത്തെ കുറിച്ച് സത്യസന്ധമായി തുറന്നു പറയാൻ മക്കളാണ് തന്നെ പ്രേരിപ്പിച്ചതെന്നും ഫറ പറയുന്നു. “എനിക്കിപ്പോൾ എല്ലാം എൻറെ കുടുംബമാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ സത്യസന്ധരായി ജീവിക്കാനാണ് താൻ എപ്പോഴും മക്കളെ ഓർമ്മിപ്പിക്കുന്നത്. പക്ഷെ തനിക്ക് സ്വകാര്യമായ ചില രഹസ്യങ്ങളുണ്ടെന്നത് തന്നെ നിരന്തരം വേട്ടിയാടുന്നുണ്ടായിരുന്നു. അവിടെ എനിക്ക് ഒരിക്കലും ഞാനാകാനും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയാനും സാധിച്ചില്ല“
“ഞാൻ ഇത് വളരെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു രഹസ്യമാണ്. അതിലെ യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. എല്ലാത്തിനും എപ്പോഴും ഉത്തരമുള്ള അച്ഛന് ഇതിനുള്ള ഉത്തരം കണ്ടെത്താനാവാത്തത് എന്തുകൊണ്ടാണെന്ന മക്കളുടെ ചോദ്യമാണ് ഈ വെളിപ്പെടുത്തലിന് തന്നെ പ്രേരിപ്പിച്ചത്“ ഫറ പറയുന്നു.
ഇത് തുറന്നുപറഞ്ഞാൽ തൻ്റെ ബ്രിട്ടീഷ് പൌരത്വം റദ്ദാക്കുമെന്നും ബ്രിട്ടനിലെ തുടർന്നുള്ള താമസത്തെകുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ഫറ തുറന്നു സമ്മതിക്കുന്നു. എന്നാൽ സർ മോ ഫറ മനഃപൂർവ്വമല്ല കുടിയേറ്റ കുറ്റങ്ങൾ ചെയ്തതെന്നും, മനുഷ്യക്കടത്തിന് ഇരയായ ഒരു കുട്ടി മാത്രമാണ് അദ്ദേഹമെന്നും, കുറ്റം ചെയ്തത് മനുഷ്യക്കടത്തുകാരാണെന്നും ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.
Discussion about this post