ഡൽഹി: എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും വരവേൽക്കാനൊരുങ്ങി ഇന്ത്യ. നമീബിയയില്‍ നിന്നുമാണ് ഇവയെ എത്തിക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്തെത്തിക്കുന്നത്.
ഓഗസ്റ്റോടെ എട്ടു ചീറ്റകള്‍ മധ്യപ്രദേശിലെ കുനോ-പാല്‍പുര്‍ നാഷണല്‍ പാര്‍ക്കിലെത്തും. ചീറ്റകള്‍ക്ക് അനുയോജ്യമായ പ്രദേശമെന്ന നിലയ്ക്കാണ് കുനോ-പാല്‍പുര്‍ നാഷണല്‍ പാര്‍ക്ക് തെരഞ്ഞെടുത്തത്.
ചീറ്റകളുടെ പുനരവതരണത്തിന് ‘ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ’ എന്ന പദ്ധതിക്കും രാജ്യം തുടക്കം കുറിച്ചിരുന്നു. രാജ്യത്തെ വിവിധ നാഷണല്‍ പാര്‍ക്കുകളിലേക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ചീറ്റകളെ എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
1952-ലാണ് രാജ്യത്ത് ഏഷ്യാറ്റിക് ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. നിലവില്‍ ലോകത്താകെ നൂറില്‍ താഴെ മാത്രം വരുന്ന ഏഷ്യാറ്റിക് ചീറ്റകളുടെ ഏറിയ പങ്കും ഇറാനിലാണ്.
Discussion about this post