നന്മയുടെയും സമൃദ്ധിയുടെയും നല്ല നാളുകൾ സ്വപ്നം കണ്ട് ചിങ്ങപ്പുലരിയിലേക്ക് കൺതുറന്ന് മലയാളികൾ. ഇല്ലായ്മയുടെയും വറുതിയുടെയും ശീതം പെയ്യുന്ന കർക്കിടക നാളുകളെ രാമായണ പുണ്യം കൊണ്ട് മറികടന്ന്, സമത്വത്തിന്റെ ഓണനാളുകളിലേക്ക് പ്രതീക്ഷയുടെ കതിർമണികൾ വെച്ച് കാത്തിരിക്കുകയാണ് മലയാളി. കാർഷിക സംസ്കൃതിയുടെ ഗതകാല സ്മരണകളുടെ വീണ്ടെടുപ്പായി ചിങ്ങം ഒന്ന് കർഷക ദിനമായും ആഘോഷിക്കുന്നു.
പ്രളയവും മഹാമാരിയും കൊണ്ട് പോയ രണ്ട് ഓണക്കാലങ്ങൾക്ക് പകരം വെക്കാൻ സമാനതകളില്ലാത്ത ആഘോഷങ്ങൾക്കാണ് നാടും നഗരവും കാത്തിരിക്കുന്നത്. ദീർഘകാലത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഇക്കുറി ആഘോഷങ്ങൾ നടക്കും. ഓണത്തെ വരവേൽക്കാൻ പതിവ് പോലെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികളും പൂക്കളും തയ്യാറായി കഴിഞ്ഞു.
ലോക്ക്ഡൗണിലെ ഓണനാളുകൾ വിപണിയിലും വറുതിയുടെ കാലമായിരുന്നു. എന്നാൽ ഇത്തവണ ഓണവിപണിയും പതിവ് പോലെ സജീവമാണ്. സാമ്പത്തികമായി തകർന്ന പല മേഖലകളും തിരിച്ചു വരവിന്റെ പാതയിലായത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
തിയറ്ററുകൾ തുറക്കാൻ അനുവാദമില്ലാതിരുന്നതിനാൽ ഒടിടി പ്ലാറ്റ്ഫോമുകളിലും ടിവി ചാനലുകളിലും ഒതുങ്ങി നിന്നിരുന്ന കഴിഞ്ഞ വർഷത്തെ ഓണക്കാലങ്ങൾക്ക് വിട നൽകി ഓണം റിലീസ് ചിത്രങ്ങളുമായി സിനിമാ മേഖലയും ഒരുങ്ങി കഴിഞ്ഞു. മുൻ വർഷങ്ങളിലെ ഓണക്കാലങ്ങളിൽ വിജനമായിരുന്ന കവലകളിൽ ഓണാഘോഷങ്ങളുമായി ക്ലബുകളും ഇത്തവണ ആരവങ്ങൾ തീർക്കും. ഇത്തരത്തിൽ, ഏറെ നാളുകൾക്ക് ശേഷം സമസ്ത മേഖലകളിലും ഉണർവ്വ് സമ്മാനിക്കുന്ന ഒരു ഓണക്കാലത്തിലേക്ക് നിറനഴിയും പൂവട്ടിയുമായി കാത്തിരിക്കുകയാണ് മലയാളി.
Discussion about this post