മോസ്‌കോ: ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധയിട്ട ഐഎസ് ഭീകരൻ റഷ്യയിൽ പിടിയിൽ. ചാവേറാക്രമണത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനാണ് ഭീകരർ ലക്ഷ്യം വെച്ചതെന്നാണ് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ ഉന്നത നേതാക്കളിലൊരാളെ വധിക്കാൻ പദ്ധതിയിട്ട കൊടും ഭീകരനെ റഷ്യൻ ഫെഡറൽ സർവീസ് പിടികൂടി എന്നാണ് റിപ്പോർട്ട് പുറത്തു വന്നത്. ഇന്ത്യയിലെ പ്രധാന ഭരണകക്ഷി നേതാവിനെ സ്വയം പൊട്ടിത്തെറിച്ച് കൊലപ്പെടുത്താൻ ഭീകരൻ നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് വിവരം.
തുർക്കിയിൽ വെച്ചാണ് ഇതിനുള്ള ആസൂത്രണം നടന്നതെന്നാണ് ഭീകരൻ റഷ്യൻ അന്വേഷണ ഏജൻസിക്ക് നൽകിയ മൊഴി. ഐഎസിലെ പ്രധാന നേതാക്കളിലൊരാളാണ് ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ ചാവേറിനെ ചുമതലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മദ്ധ്യേഷ്യൻ രാജ്യക്കാരനാണ് പിടിയിലായ ഭീകരൻ. ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ഭീകരസംഘം ആക്രമണത്തിന് പദ്ധതികൾ ആസൂത്രണം ചെയ്തതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.












