താത്കാലികമായ വേദനയുടെ നാളുകൾ വിടവാങ്ങിയതിന്റെ ആഹ്ലാദത്തിൽ വീണ്ടുമൊരു ഓണാക്കാലത്തിലേക്ക് പുത്തൻ സ്വപ്നങ്ങളുമായി ചിറകു വിരിച്ച് മലയാളി. ഇനിയുള്ള പത്ത് നാളുകളിൽ ഓണത്തിന്റെ ആരവങ്ങളുമായി നാട്ടകങ്ങളും ഇടവഴികളും നടവരമ്പുകളും ആനന്ദത്തിന്റെ പൂവിളികൾ തീർക്കും.
മഴ മാറി ഓണവെയിൽ പരക്കാൻ കാത്ത് തൊടികളിൽ വ്രീളാവിവശരായി കുണുങ്ങി നിൽക്കുന്ന തുമ്പയും തെച്ചിയും മുക്കുറ്റിയും ഗ്രാമങ്ങളിൽ ഗതകാല സ്മൃതികളുടെ ഓർമ്മപ്പെടുത്തലാകുന്നു. ഓണനിലാവിൽ നടുമുറ്റങ്ങളിലെ ഇളം തണുപ്പിൽ മുത്തശ്ശിയുടെ മാറിൽ ചാഞ്ഞു കിടന്ന് മാവേലിയുടെയും വാമനന്റെയും പ്രഹ്ളാദന്റെയുമൊക്കെ കഥകൾ കേട്ട് കുസൃതിയും കുറുമ്പും പങ്കു വെച്ച ബാല്യങ്ങൾ ഇന്ന് ഓർമ്മകളിൽ മാത്രമായിരിക്കുന്നു. ആധുനികത നമ്മുടെ നടവരമ്പുകളിൽ പോലും തറയോടുകൾ പാകിയപ്പോൾ ഓണം വെറും കാട്ടിക്കൂട്ടൽ മാത്രമായോ എന്ന് പരിതപിക്കുമ്പോഴും ഇനിയും നന്മ വറ്റാത്ത മനസ്സുകളിൽ മറഞ്ഞു പോയ ഏതോ ഭൂതകാലത്തിന്റെ വർണ്ണാക്കാഴ്ചകളൊരുക്കുകയാണ് മുറ്റത്തെ അത്തപ്പൂക്കളങ്ങൾ.
ഇന്ന് തൊടികളിലെ പൂക്കൾ കുഗ്രാമങ്ങളിൽ പോലും വിരളമാകുമ്പോൾ മലയാളി അത്തപ്പൂക്കളത്തിന് കൂടുതലും ആശ്രയിക്കുന്നത് മറുനാടൻ പൂക്കളെയാണ്. എങ്കിലും സ്കൂൾ പരീക്ഷകൾ കഴിയുന്നതോടെ അപൂർവ്വം ചില നാട്ടിൻപുറങ്ങളിലെങ്കിലും കുട്ടികൾ പൂവിറുക്കാൻ ഒത്തു കൂടാറുണ്ട്. കാലമെത്ര മാറിയാലും കളങ്കമില്ലാത്ത മനസ്സുമായി പൂക്കൾ തേടി ചിരിക്കുന്ന കുരുന്നുകളുടേതാണ് അത്തം; ആഘോഷങ്ങളെല്ലാം.
പ്രളയങ്ങളുടെയും മഹാമാരികളുടെയും ഭീതിയുടെ നാളുകൾക്ക് വിട നൽകി ഓണത്തെ മറ്റൊരു തലത്തിൽ നമ്മൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആഡംബരങ്ങളും പൊലിമയും ഒട്ടും കുറയ്ക്കാതെ ആഘോഷ തിമിർപ്പുകൾക്കാണ് മലയാളി ഒരുങ്ങുന്നത്.
അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് പഴമൊഴി. അതു കൊണ്ട് അത്തത്തിന് മഴ പെയ്യാൻ പ്രാർത്ഥിച്ചിരുന്ന ബാല്യങ്ങൾ പണ്ടുണ്ടായിരുന്നു. അത്തപ്പുലരിയിൽ മഴയുടെ സംഗീതം ആസ്വദിച്ച്, ഈറൻ വെള്ളത്തിലെ കിടുങ്ങുന്ന തണുപ്പിൽ കുളിച്ച് കൂട്ടരോടൊപ്പം പൂവിറുക്കാൻ ഓടുമ്പോൾ ഓണത്തുമ്പിയായി പാറിയിരുന്ന ഇളം മനസ്സുകൾ. ഊഞ്ഞാൽ ചുവടുകളിൽ ചില്ലാട്ടമാടി, മഴയകന്ന തിരുവോണത്തെ കിനാവു കണ്ട പൂർവ്വകാല സ്മൃതികൾ.. മഴയുടെ അകമ്പടിയോടെയാണ് ഇക്കുറി അത്തം പിറന്നിരിക്കുന്നത്.
മാറുന്ന കാലത്തിന്റെ പുത്തൻ തിരക്കുകൾക്കിടയിലും അത്തം ഒരു പ്രതീക്ഷയാണ്. ദു:ഖമാണെങ്കിലും പത്ത് ദിവസങ്ങൾക്കപ്പുറം സന്തോഷത്തിന്റെ പൊൻ നിലാവുമായി ഓണം വരുമെന്നുള്ള പ്രതീക്ഷ. ആ പ്രതീക്ഷയിൽ ചമയമൊരുക്കി പുലികളിയുമായി വരമ്പുകളിൽ ആബാലവൃദ്ധം തടിച്ചു കൂടുന്നു; അത്തം കറുത്താലും ഓണം വെളുക്കട്ടെ…
Discussion about this post