ഗുവാഹത്തി: മദ്രസകളുടെ മറവിൽ അൽ ഖ്വായ്ദ പ്രവർത്തനം നടത്തുന്നവർക്ക് കർശന താക്കീതുമായി അസമിലെ ഒരു കൂട്ടം ഗ്രാമവാസികൾ. അൽ ഖ്വായ്ദ ബന്ധത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്തവർ താമസിച്ച മദ്രസയാണ് നാട്ടുകാർ പൊളിച്ചു നീക്കിയത്. ഇതിനോട് ചേർന്ന താമസ സ്ഥലവും നാട്ടുകാർ തന്നെ തകർത്തു.
അസമിലെ ഗോൽപര ജില്ലയിൽ ദരോഗർ ആൽഗയിലാണ് സംഭവം. അൽ ഖ്വായ്ദ പ്രവർത്തനങ്ങളുടെ പേരിൽ ഈ ഗ്രാമത്തിൽ നിന്നും ചിലരെ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനൊടുവിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്രസയിൽ താമസിച്ചിരുന്ന ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന വിവരം പുറത്തുവന്നതോടെയാണ് നാട്ടുകാർ ഇത് പൊളിച്ചുനീക്കിയത്.
മദ്രസ പൊളിച്ച വിവരം അറിഞ്ഞ് ജില്ലാ അധികൃതർ കൈമലർത്തിയതോടെയാണ് നാട്ടുകാരാണ് പൊളിച്ചതെന്ന വിവരം പുറംലോകം അറിഞ്ഞത്. പൊളിക്കലിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഗോൽപര എസ്പി വി.വി രാകേഷ് റെഡ്ഡി പ്രതികരിച്ചു. കുറച്ചു ദിവസങ്ങളായി മദ്രസകൾ മറയാക്കിയുളള ഭീകരതയ്‌ക്കെതിരെ പ്രദേശവാസികളിൽ ശക്തമായ എതിർപ്പുയർന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
ഭീകര പ്രവർത്തനങ്ങൾക്ക് മറയാക്കുന്നതായി കണ്ടതിനെ തുടർന്ന് മൂന്ന് മദ്രസകൾ സർക്കാർ പൊളിച്ചുനീക്കിയിരുന്നു. ബാർപേട്ട, മൊറിഗാവ്, ബൊങ്കൈഗാവ് എന്നിവിടങ്ങളിലെ മദ്രസകളാണ് സർക്കാർ പൊളിച്ചുനീക്കിയത്. ഇതിന് പിന്നാലെയാണ് ഗോൽപരയിലും നാട്ടുകാർ മുൻകൈയ്യെടുത്ത് മദ്രസ പൊളിച്ചത്.
ബംഗ്ലാദേശി പൗരൻമാരായ രണ്ട് പേരെയുൾപ്പെടെ മൂന്ന് പേരെയാണ് അൽ ഖ്വായ്ദ ബന്ധത്തിന് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. മദ്രസ അദ്ധ്യാപകരെന്ന രീതിയിലാണ് ഇവർ ഇവിടെ താമസിച്ചു വന്നത്.
Discussion about this post