തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ കെഎസ് ഹരികൃഷ്ണന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ടെക്‌നിക്കൽ ഓഫീസറായി നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നൽകിയ വ്യാജ വാർത്തയ്‌ക്കെതിരെ നിയമനടപടി. കെ സുരേന്ദ്രനാണ് നോട്ടീസ് അയച്ചത്. എത്രയും വേഗം വാർത്ത പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമാനുസൃതമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും വക്കീൽനോട്ടീസിൽ പറയുന്നു.
ബിജെപി അദ്ധ്യക്ഷനെന്ന നിലയിൽ തന്നെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശന ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഇത്തരത്തിൽ ഒരു വാർത്ത ചമച്ചുവിട്ടതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. 2021 ഡിസംബർ എട്ടിന് വിവിധ പത്രമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹരികൃഷ്ണൻ ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയായ ഹരികൃഷ്ണൻ യോഗ്യതയനുസരിച്ചാണ് അപേക്ഷ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് തവണ നടത്തിയ പരീക്ഷകൾ പാസായി.
സ്ഥാപനം ഷോർട്ട് ലിസ്റ്റ് ലിസ്റ്റ് ചെയ്ത മറ്റ് മൂന്ന് പേർക്കൊപ്പം ഏപ്രിൽ 26 ന് നടന്ന മൂന്നാം ഘട്ട പരീക്ഷയിലും പങ്കെടുത്തു. മെയ് ആറിന് പ്രസിദ്ധീകരിച്ച അന്തിമഫലത്തിൽ ഹരികൃഷ്ണനാണ് സെലക്ട് ആയത്. ഇക്കാര്യങ്ങൾ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയുടെ നടപടിക്രമങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും നോട്ടീസിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് സെപ്തംബർ രണ്ടിനാണ് വാർത്ത പുറത്തുവിട്ടത്. വാർത്തയെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഇല്ലാതെയായിരുന്നു റിപ്പോർട്ട്. ഇതേ വിഷയത്തിൽ പിറ്റേന്ന് ചർച്ചയും നടത്തി. ഇതിന്റെ ക്ലിപ്പിംഗുകൾ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ലഭ്യമാണെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്കും ന്യൂസ് എഡിറ്റർ മനോജ് കെ ദാസിനും എതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പത്ത് ദിവസങ്ങൾക്കുള്ളിൽ വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ പറയുന്നു.
Discussion about this post