തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഹിന്ദുവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദനായകനായ ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമൊക്കെ ഉയർത്തിക്കാട്ടിയ കേരളത്തിലെ ക്രൈസ്തവ പുരോഹിതൻമാരെ കാണാൻ സമയം കണ്ടെത്താത്ത ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി. ഭാരത് ജോഡോ യാത്ര കേരളത്തിൽ തുടരുന്നതിനിടെയാണ് ബിജെപി കേരള ഘടകത്തിന്റെ വിമർശനം.
മതതീവ്ര സംഘടനകൾ ലൗ ജിഹാദും ലഹരി ജിഹാദും വളർത്തുകയാണെന്നുളള ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെ അഭിപ്രായം രാഹുൽ എന്തുകൊണ്ട് കേൾക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. തമിഴ്‌നാട്ടിൽ പോയപ്പോൾ രാജ്യത്തിനെതിരെ അഭിപ്രായം പറഞ്ഞ ഒരു മതനേതാവിന്റെ അടുത്തുപോയി അദ്ദേഹത്തിന്റെ വിടുവായത്തം മുഴുവൻ കേട്ട് മണിക്കൂറുകളോളം ചെലവിഴിച്ച് ചിരിച്ച് വന്ന രാഹുൽ കേരളത്തിൽ മറ്റൊരു സമീപനം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെ നിലപാടിൽ രാഹുൽ യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. കലാലയങ്ങളിൽ വിദ്യാർത്ഥികളെ മുഴുവൻ ലഹരിക്ക് അടിമകളാക്കാനുളള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. തമിഴ്‌നാട്ടിൽ അനഭിമതനായ ക്രൈസ്തവ സഭാ നേതാവിനെ കാണാൻ പോയ രാഹുൽ കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർ ഉന്നയിച്ച ലൗ ജിഹാദും ലഹരി ജിഹാദും എന്തുകൊണ്ടാണ് ഗൗനിക്കാത്തത്. തമിഴ്‌നാട്ടിലെ വിവാദ പുരോഹിതനെ കാണാൻ സമയം കണ്ടെത്തിയ രാഹുൽ എന്താണ് ലൗ ജിഹാദിനെതിരെ സംസാരിച്ച പാലാ ബിഷപ്പിനെ ഉൾപ്പെടെ കാണാൻ സമയം കണ്ടെത്താഞ്ഞതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
ആലപ്പുഴയിലാണ് കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്ര നടന്നത്. പോപ്പുലർ ഫ്രണ്ട് അടക്കമുളള സംഘടനകളുടെ വലിയ തോതിലുളള അക്രമങ്ങൾക്ക് വിധേയമായ ജില്ലയാണ് ആലപ്പുഴ. ഇതിനോടും രാഹുലോ കോൺഗ്രസ് നേതാക്കളോ പ്രതികരിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ടിനെക്കുറിച്ചോ അവരുടെ അതിക്രമങ്ങളെക്കുറിച്ചോ ഒരു വാക്കും സംസാരിക്കാൻ തയ്യാറായില്ല. മതഭീകരവാദ സംഘടനകളുടെ വളർച്ചയെക്കുറിച്ച് ഒരു ആശങ്കയും ഉത്ക്കണ്ഠയും രാഹുലിനില്ലേയെന്ന് സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങൾ കാണാതെയുളള യാത്രയാണ് രാഹുൽ നടത്തുന്നത്. കേരളത്തിലെ ഹീനമായ ജനവിരുദ്ധ സമീപനങ്ങളെക്കുറിച്ചോ കേരളാ സർക്കാരിന്റെ നടപടികളെക്കുറിച്ചോ രാഹുലോ ജാഥയിൽ പങ്കെടുക്കുന്ന കേരളത്തിലെ നേതാക്കളോ പറയുന്നില്ല. സിപിഎമ്മിനെതിരായ യാത്രയല്ലെന്നാണ് വിഡി സതീശൻ തന്നെ പറയുന്നത്. കേരളത്തിലൂടെ 19 ദിവസം നടക്കുമ്പോൾ കേരളത്തിലെ സിപിഎം സർക്കാരിനെതിരെ ഒന്നും പറയാത്ത യാത്ര എന്തിനാണ്. പോപ്പുലർ ഫ്രണ്ട് അടക്കമുളള സംഘടനകളോട് എന്ത് നിലപാടാണ് രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും ഉളളതെന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post