ന്യൂഡൽഹി: യാതൊരു ലജ്ജയുമില്ലാതെ ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തത്വങ്ങളെ റഷ്യ ലംഘിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ വിമർശിച്ചു.അന്താരാഷ്ട്ര സാഹോദര്യത്തിനെതിരായ റഷ്യയുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബൈഡൻ വ്യക്തമാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് ബൈഡൻ റഷ്യയെ പരസ്യമായി കടന്നാക്രമിച്ചത്. മുഴുവൻ പ്രസംഗത്തിലും റഷ്യ ഉക്രൈൻ യുദ്ധത്തെ സംബന്ധിച്ചായിരുന്നു ബൈഡൻറെ പരാമർശം.
ഉക്രെയ്നിലെ സാധാരണക്കാർക്കെതിരായ റഷ്യൻ അധിക്ഷേപത്തിന്റെ റിപ്പോർട്ടുകൾ ലജ്ജാകരമാണ്. യൂറോപ്പിൽ ആണവ ആക്രമണം നടത്തുമെന്ന പുടിന്റെ ഭീഷണിയെക്കുറിച്ചും ബൈഡൻ യുഎന്നിന് മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആണവ ഭീഷണി ആണവായുധ നിർവ്യാപന ഉടമ്പടിയുടെ ലംഘനമാണ്. ഉത്തരവാദിത്വങ്ങളോടുള്ള വെല്ലുവിളിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. റഷ്യയുടെ ആക്രമണത്തിനെതിരെ മറ്റ് ലോകരാജ്യങ്ങൾ ഐക്യ ദാർഢ്യത്തോടെ നിലകൊള്ളുമെന്നും ബൈഡൻ പറഞ്ഞു. അതിനാൽ 141 രാജ്യങ്ങൾ ജനറൽ അസംബ്ലിയിൽ ഒത്തുചേർന്ന് ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ അപലപിച്ചുവെന്നും ബൈഡൻ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് കൂടുതൽ സൈനികർ യുദ്ധത്തിനായി ഇറങ്ങുകയാണ്.ഇതിൽ ആശങ്കയുണ്ട്. യുദ്ധത്തിൽ പങ്കുചേരാൻ റഷ്യ കൂടുതൽ സൈനികരോട് ആഹ്വാനം ചെയ്യുന്നതായി ബൈഡൻ പറഞ്ഞു.നിങ്ങൾക്ക് ഒരു രാജ്യത്തിന്റെ പ്രദേശം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ കഴിയില്ല. അമേരിക്കയും ഈ യുദ്ധം ന്യായമായ വ്യവസ്ഥകളിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് ലോകരാജ്യങ്ങൾ ഒപ്പുവെച്ചത്. ഉക്രെയ്നിലെ റഷ്യയുടെ സൈനിക ഓപ്പറേഷനിൽ 3,00,000 സൈനികരെ അധികമായി വിന്യസിക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബൈഡൻറെ പ്രസ്താവന.
Discussion about this post