ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടത്ത് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. ഷോപ്പിയാനിലെ ദ്രച്ചിലും മൂലു മേഖലയിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ട മൂന്ന് ഭീകരർ ജെയ്‌ഷെ ഇ മൊഹമ്മദ് പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദ്രച്ചിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെയും ഒരു പോലീസുദ്യോഗസ്ഥന്റെയും കൊലപാതകത്തിൽ പങ്കുളളവരാണ് ഇവരെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തിയതായി കശ്മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു.
പുൽവാമയിലെ പിംഗ് ലാനയിൽ ജാവേദ് ധർ എന്ന സ്‌പെഷൽ പോലീസ് ഓഫീസറുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇവർ. ഒക്ടോബർ രണ്ടിനാണ് ജാവേദ് ധർ കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്തംബർ 24 ന് പുൽവാമയിൽ പശ്ചിമബംഗാൾ സ്വദേശിയെ വധിച്ച സംഭവത്തിലും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബിൻ യാക്കൂബ്, ജംഷെദ് എന്നിവർക്ക് പങ്കുണ്ടെന്ന് എഡിജിപി വ്യക്തമാക്കി.
പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഭീകരരുടെ ഒളിതാവളം വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 163 ഭീകരരെയാണ് കഴിഞ്ഞ ജനുവരി മുതൽ കശ്മീരിൽ സുരക്ഷാസേന വധിച്ചത്. ഇതിൽ 41 പേർ പാകിസ്താനികളായിരുന്നു.
Discussion about this post