തിരുവനന്തപുരം: സർവ്വകലാശാലകളിലെ അനധികൃത നിയമനങ്ങളെ ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ആക്രമണം അവസാനിപ്പിക്കാതെ സിപിഎം. മന്ത്രിമാർ അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന ഗവർണറുടെ താക്കീതിന് പിന്നാലെ മന്ത്രിയും മുൻ സ്പീക്കറുമായ എംബി രാജേഷ് ഫേസ്ബുക്കിൽ ഗവർണറെ വിമർശിച്ച് പോസ്റ്റിട്ട് പിൻവലിച്ചിരുന്നു. എന്നാൽ പാർട്ടി നേതാക്കളെ രംഗത്തിറക്കി ഗവർണറെ താറടിക്കാനുളള നീക്കങ്ങൾ തുടരാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഗവർണറെ വിമർശിച്ച് രംഗത്തെത്തി.
രാഷ്ട്രീയ അധികാരത്തിന്റെ അപക്വമായ വിനിയോഗമാണ് കേരള ഗവർണർ നടത്തുന്നതെന്നാണ് വിജയരാഘവന്റെ ആരോപണം. ഇപ്പോൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചട്ടമ്പി ഭാഷയിലേക്ക് അദ്ദേഹം കടന്നിരിക്കുകയാണ്. ഗവർണറുടെ കസേരയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത് ശുദ്ധമായ കോമാളിത്തരം മാത്രമാണെന്നും വിജയരാഘവൻ ആരോപിക്കുന്നു.
തന്റെ ഇഷ്ടത്തിനനുസരിച്ച് ഒരു മന്ത്രിയേയും ഗവർണർക്ക് പിരിച്ചുവിടാൻ അധികാരമില്ലെന്നിരിക്കെ ഗവർണർ നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ആർഎസ്എസ്സിന്റെ സേവകവൃത്തിയായി ഗവർണർ പദവിയെ തരംതാഴ്ത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിവരുന്നതെന്നും വിജയരാഘവൻ പറയുന്നു.
ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ് അദ്ദേഹം ഉയർത്തുന്നത് എന്ന് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കണം. സർ സി പിയെപ്പോലുള്ള അമിതാധികാരികൾക്ക് ചരിത്രം നൽകിയ സ്ഥാനം എന്താണെന്ന് കൂടെയുള്ളവരെങ്കിലും അദ്ദേഹത്തിന് പറഞ്ഞുകൊടുക്കണം. കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനും നാടുവാഴിത്ത രീതിയിൽ താൻപ്രമാണിത്തം കാണിക്കാണും വേണ്ടി നടത്തുന്ന ഗവർണറുടെ ഈ പ്രകടനങ്ങളെ ജനാധിപത്യ കേരളം ചെറുത്ത് തോല്പിക്കുമെന്നും വിജയരാഘവൻ പറയുന്നു.
ഗവർണർ പദവിയുടെ അന്തസ് കെടുത്തുന്ന തരത്തിലുളള പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ താക്കീത് നൽകിയിരുന്നു. കേരള സർവ്വകലാശാല വിസി നിയമനത്തിലും സർവ്വകലാശാലകളിലെ സ്വജനപക്ഷപാതവും വഴിവിട്ട നിയമനങ്ങളിലും ഉൾപ്പെടെ സർക്കാരുമായി തുറന്ന പോരിലാണ് ഗവർണർ.
Discussion about this post