കൊച്ചി: സ്വർണക്കടത്തിലെയും ഡോളർകടത്തിലെയും പ്രതിയായ സ്വപ്‌ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി ദിവസങ്ങളായെങ്കിലും ഇതേക്കുറിച്ചുളള ചർച്ചകൾ അവസാനിക്കുന്നില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുളളവർക്കെതിരെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് സൈബറിടങ്ങളിൽ ഇപ്പോഴും ചൂടൻ ചർച്ചകളാണ് നടക്കുന്നത്. സംവിധായകനും നടനുമായ ജോയ് മാത്യു പങ്കുവെച്ച കുറിപ്പാണ് ഫേസ്ബുക്കിൽ ഇപ്പോൾ സജീവചർച്ചയാകുന്നത്.
സ്വപ്‌നയുടെ പുസ്തകം ഒറ്റയിരിപ്പിന് വായിച്ചുതീർക്കാവുന്ന ഒന്നാണെന്ന് ജോയ് മാത്യു കുറിക്കുന്നു. ഒപ്പം സ്വപ്‌നയ്‌ക്കെതിരെ വാളെടുക്കുന്ന ഇടത് ഭരണ അനുകൂലികളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഏത് ചവറ് പുസ്തകവും ക്ലാസ്സിക് ആണ് എന്ന് പറഞ്ഞുപ്രചരിപ്പിക്കുന്ന നമ്മുടെ നിരൂപകന്മാരും ഭ.മു.താ. (ഭരണകൂട മൂട് താങ്ങികളും) ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും. അത് അവരുടെ നിലനിൽപ്പിന്റെ കാര്യം. പക്ഷെ ഒന്നുണ്ട് ,മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാൾ കള്ളിമുള്ളുകളിൽ പൂത്തു തളിർത്ത് വിഹ്വലമായ ഒരു ജീവിതം അതിലെ നേരിന്റെ ശോഭ ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ്. അതാണ് സ്വപ്ന സുരേഷ് പറഞ്ഞ ജീവിതം.
സ്വന്തം വീട്ടിൽ അധികപ്പറ്റ് പോലെ കറുപ്പ് നിറത്തിൽ ജനിച്ചവൾ, സ്വന്തം പിതാവിന്റെയും അമ്മാവന്റെയും ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് ചോര ചിതറിയ ശരീരവുമായി ജീവിക്കേണ്ടി വന്ന കുട്ടി. സാഹിത്യ നിരൂപക ഭിഷഗ്വരന്മാർ ഈ പുസ്തത്തെപ്പറ്റി മിണ്ടില്ല. കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിർത്തുന്ന പണിയെ അവർക്കറിയൂവെന്ന് ജോയ് മാത്യു കുറിച്ചു.
സാഹിത്യത്തിന്റെ കിന്നരികൾ തുന്നിച്ചേർക്കാത്തതാണ് ഇതിന്റെ മേന്മ. കൊച്ചുപുസ്തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം. അധികാരം എങ്ങിനെയൊക്കെ ഒരു പെൺ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കുമെന്ന് ജോയ് മാത്യു പറയുന്നു. ദയവായി പുസ്തകങ്ങൾ കൈകൊണ്ട് തൊടാത്ത സൈബർ അടിമകൾ കമന്റ് ബോക്‌സിൽ വന്ന് കാപ്‌സ്യൂൾ വിളമ്പരുത്. വിളമ്പിയാൽ വിവരമറിയുമെന്ന മുന്നറിയിപ്പോടെയാണ് പോസ്റ്റ്.
Discussion about this post