പാലക്കാട്: വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ നടപടിക്ക് അനുകൂലമായ ഹൈക്കോടതി വിധിക്ക് പിന്നാലെ ഗവർണറെ വിമർശിച്ച് വീണ്ടും മുഖ്യമന്ത്രി. പാലക്കാട് സിഐടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചത്. ഗവർണ്ണർക്ക് എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് ഒരു പിടി കിട്ടുന്നില്ല.
എന്താ നിങ്ങൾ മനസ്സിലാക്കുന്നത്? നിങ്ങൾ ഗവർണർ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി നിങ്ങൾക്കുള്ള അധികാരങ്ങളും പദവിയുമുണ്ട്. അത് വെച്ചുകൊണ്ട് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് നിങ്ങൾ കരുതരുത്. ഭരണഘടന നിങ്ങൾക്ക് നൽകിയിട്ടുള്ള അധികാരങ്ങളുണ്ട്. ആ അധികാരം സംസ്ഥാന സർക്കാർ എന്താണോ നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യാനാണ്. നിങ്ങൾക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാകില്ല. അത്തരത്തിലുള്ള ഒന്നുമായിട്ടും പുറപ്പെടുകയും വേണ്ട. അങ്ങനെയുള്ള ഒരു പുറപ്പെടലും സമ്മതിക്കുന്ന ഒരു നാടല്ല ഈ കേരളം എന്ന് മനസിലാക്കികൊള്ളണമെന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ.
സാധാരണ നമ്മൾ പല ആൾക്കാരെ നമ്മുടെ സമൂഹത്തിൽ കാണാറുണ്ടല്ലോ. അതിലൊരു ഗണത്തിൽ അദ്ദേഹം പെട്ടുപോകുന്നുണ്ടോ എന്നൊരു സംശയം. അത് മുഖ്യമന്ത്രിയോ സർക്കാരോ വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്നതല്ല. അതിന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ നല്ല രീതിയിൽ നടപടികൾ സ്വീകരിക്കണം. പിന്നെ ഗവർണർ ഗവർണറുടെ ചുമതല നിർവഹിച്ചാൽ മതി.
‘എന്തോ വലിയ അപരാധം ആയി മാദ്ധ്യമങ്ങളെ സിൻഡിക്കേറ്റ് എന്നൊരുകാലത്ത് വിളിച്ചില്ലെ എന്നൊക്കെ ചോദിക്കുന്നുണ്ട്. ആ കഥയിലേക്കൊന്നും പോവുന്നില്ല. ആ പരിപ്പ് ഇവിടെ വേവില്ല. മെല്ലെ ഒന്ന് തോണ്ടിക്കളയാമെന്ന് വെച്ചാൽ ആ തോണ്ടലൊന്നും ഏശില്ലാട്ടോ’ മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക സർവ്വകലാശാല വിസിയുടെ നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന വാദം അംഗീകരിച്ച് ഈ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിലെ വിസിമാരോട് രാജിവെക്കാൻ ഗവർണർ നോട്ടീസ് നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയിലും ഗവർണർക്ക് അനുകൂലമായ നിലപാടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്വീകരിച്ചത്. ഇതിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.
Discussion about this post