തിരുവനന്തപുരം: സർവ്വകലാശാല വിസി വിവാദത്തിൽ ഗവർണർക്ക് ഐക്യദാർഢ്യവുമായി ബിജെപിയും യുവമോർച്ചയും. വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. സെക്രട്ടറിയേറ്റിന് മുൻപിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.
സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായി എത്തിയാണ് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഭുൽ കൃഷ്ണൻ ഉത്ഘാടനം ചെയ്തു. യുവമോർച്ച കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ ഉത്ഘാടനം ചെയ്തു.
ബിജെപി തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രകടനം നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. ഒൻപത് സർവ്വകലാശാലകളിലെ വിസിമാരോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടീസിനെതിരെ സിപിഎമ്മും മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബിജെപി രംഗത്തിറങ്ങിയത്.
ജനങ്ങളെ തെരുവിലിറക്കി രാജ്ഭവൻ വളയാൻ പോയാൽ ഗവർണർ അനാഥനാണെന്ന് മുഖ്യമന്ത്രി കരുതരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവർണറല്ല മുഖ്യമന്ത്രിയാണെന്നും സിപിഎമ്മിന്റെ സെക്രട്ടറി പറയുന്നത് പോലെയാണ് പിണറായി വിജയൻ സംസാരിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.
ജനങ്ങളെ അണിനിരത്തി ഗവർണറെ നേരിടുമെന്നല്ല നിയമപരമായി ഗവർണർ ഉയർത്തുന്ന നിയമ പ്രശ്‌നം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഭരണഘടനയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. ധാർമ്മികതയില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് സിപിഎമ്മുകാരെ അണിനിരത്തി യുദ്ധം പ്രഖ്യാപിക്കേണ്ടി വരുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു.
Discussion about this post