പാലക്കാട്: രജിസ്റ്ററിൽ ഒപ്പിട്ട് ഗവർണക്കെതിരായുള്ള സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുത്താൽ നിയമപരമായി നേരിടുമെന്ന് ബിജെപി. എൽഡിഎഫ് ഗവർണർക്കെതിരെ പ്രഖ്യാപിച്ചിട്ടുളള രാജ്ഭവൻ മാർച്ചിൽ ജീവനക്കാരുടെ സംഘടന വഴിയും ട്രേഡ് യൂണിയനുകൾ വഴിയും സർക്കാർ ഉദ്യോഗസ്ഥരെയും രംഗത്തിറക്കാൻ സിപിഎം നീക്കം നടത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം.
തൊഴിലുറപ്പ് തൊഴിലാളികളെപ്പോലും സമരത്തിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതും നിയമവിരുദ്ധമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവൻ പ്രതിഷേധമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
അഴിമതി, സ്വജനപക്ഷപാതം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. സമരത്തിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള നടപടി അംഗീകരിക്കാൻ കഴിയില്ല.
കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയാണ്. മറ്റുവിസിമാരുടെ കാര്യത്തിലും ഇത് നിർണായകമാകും. ഗവർണർക്കെതിരായ സർക്കാരിന്റെ നീക്കം അപലപനീയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ശമ്പളവും വാങ്ങി ഗവർണർക്കെതിരായുള്ള മാർച്ചിൽ പങ്കെടുത്താൽ തൊഴിലാളികൾക്ക് മാത്രമല്ല അതിന് മേലെയുള്ള ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് ബിജെപി ചീഫ് സെക്രട്ടറിക്ക് വിശദമായ കത്ത് നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗവർണർക്കെതിരായി ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ 15 മുതൽ 30 വരെ സംസ്ഥാനത്ത് ബിജെപി ഗൃഹസമ്പർക്കയജ്ഞം നടത്തും. 18,19 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ സമരവും സംഘടിപ്പിക്കും.
Discussion about this post